പെട്രോകെമിക്കല്‍ കമ്പനി എന്ന നിലയില്‍ നിന്ന് റിലയന്‍സ് ഒരു ടെക്നോളജി കമ്പനിയായി അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ റിലയന്‍സിന്റെ ജിയോ പ്ലാറ്റ്ഫോമിലേക്ക് ഫെയ്സ്ബുക് അടക്കം പല കമ്പനികളും വന്‍ തോതില്‍ നിക്ഷേപമിറക്കിയിരിക്കുകയാണ്. ഇതിന്റെ പിന്നില്‍ ആരാണെന്നും എന്താണെന്നും ആരും ആരായാന്‍ നിന്നിട്ടില്ല. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുകേഷ് അംബാനിയുടെ നീണ്ടു പടര്‍ന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് പുത്തന്‍ ആശയങ്ങള്‍ നല്കുന്നതിനു പിന്നിലെ തല മോദിയുടേതു തന്നെയാണ്! അതായത് മനോജ് ഹര്‍ജീവന്‍ദാസ് മോദിയുടേത്. ഏഷ്യയിലെ ഏറ്റവും ശക്തനായ ബിസിനസുകാരന്റെ വലംകൈ ആയി പ്രവര്‍ത്തിക്കുന്നത് മറ്റൊരു മോദിയാണ്.
പൊതുജനത്തിനു മുൻപിലെത്തി പ്രകടനം നടത്തുക എന്നത് അംബാനിയുടെ കമ്പനിയുടെ പ്രധാന ചിന്താകേന്ദ്രങ്ങളിലൊന്നായ മോദിക്ക് ശീലമില്ലാത്തതിനാല്‍ അദ്ദേഹത്തെ ആര്‍ക്കും തന്നെ പരിചയവുമില്ല. ഫെയ്സ്ബുക്കുമായി അംബാനിയുടെ കമ്പനി ഏപ്രിലില്‍ നടത്തിയ 570 കോടി ഡോളറിന്റെ ഇടാപാടിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ബുദ്ധി മോദിയുടേതാണത്രെ. ടെക്നോളജി കമ്പനിയാകാനുള്ള ആശയം അംബാനിയുടെ ചെവിയിലോതിയതും മോദിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കുറച്ചു കാലത്തിനുള്ളില്‍ ജിയോയിലേക്ക് ഒഴുകിയത് 1300 കോടി ഡോളറാണ്. ഇതോടെ ജിയോ, ലോക ടെക്നോളജിയുടെ സിരാ കേന്ദ്രമായ സിലിക്കന്‍ വാലി ബിസിനസ് ഭീമന്മാരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.
പ്രായത്തില്‍ 63 കാരനായ മുകേഷ് അംബാനിയെ പോലെ, തന്റെ അറുപതുകളിലാണ് അധികം പൊക്കമില്ലാത്ത മനോജ് മോദിയും. എന്നാല്‍, അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാതൊരുവിധ ബന്ധവുമില്ലാത്തയാളാണ് എന്ന കാര്യം റിപ്പോര്‍ട്ടുകള്‍ എടുത്തു പറയുന്നു. പിന്നാമ്പുറത്തു നിന്നു കരുക്കള്‍ നീക്കുന്ന മനോജ് മോദി ഇന്റര്‍വ്യൂകള്‍ക്കും അങ്ങനെ നിന്നുകൊടുക്കാറില്ല. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഒന്നുംതന്നെ അറിഞ്ഞും കൂടാ. എന്നാല്‍, ഇങ്ങനെ എത്ര ബുദ്ധി കേന്ദ്രങ്ങള്‍ ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യങ്ങളില്‍ തങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കാതെ ഉണ്ടാകാമെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പക്ഷേ, പൊതുജനത്തിനറിയില്ല എന്ന കാര്യമൊക്കെ അവിടെ നില്ക്കട്ട- ഇന്ത്യന്‍ വ്യവസായികള്‍ക്കിടയില്‍ അംബാനി-മോദി സൗഹൃദം പരസ്യമായ രഹസ്യവുമാണ്. ഓരോ കൊച്ചു പ്രശ്നവും പഠിച്ച്, ഇരുവരും ചേര്‍ന്നെടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ബിസിനസ് നിലപാടുകളാണ് റിലയന്‍സിന്റെ വിജയത്തിനു പിന്നിലെന്ന് പല ബിസിനസുകാര്‍ക്കും അറിയാം. വിരളമായി മാത്രം അരങ്ങത്തുവരുന്ന മോദി കഴിഞ്ഞ വര്‍ഷം ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തു – വിഡിയോ കോളിലൂടെ!
റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡിന്റെയും, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെയും ഡയറക്ടര്‍മാരില്‍ ഒരാള്‍ എന്നതാണ് മനോജ് മോദിയുടെ ഔദ്യോഗിക പദവി. കഴിഞ്ഞ തവണ വിഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും മോദി തന്റെ പ്രാധാന്യം താഴ്ത്തിക്കാണിക്കുകയാണ് ഉണ്ടായത്. താന്‍ ശരിക്കും വിലപേശലുകളൊന്നും നടത്താറില്ലെന്നും തനിക്ക് ബിസിനസ് തന്ത്രങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്കുള്ളില്‍ ഉള്ളവര്‍ക്ക് തനിക്കൊരു വീക്ഷണം പോലുമില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം റോളിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, താന്‍ കമ്പനിക്കകത്തുള്ള ജോലിക്കാരുമായി ഇടപെടുകയാണ് ചെയ്യുന്നതെന്നും അവര്‍ക്ക് കോച്ചിങ് നല്‍കുന്നുവെന്നും, കൂടാതെ എങ്ങനെ ചില കാര്യങ്ങള്‍ ചെയ്യാമെന്ന കാര്യത്തില്‍ ബുദ്ധി ഉപദേശിച്ചു നല്‍കാറുണ്ടെന്നുമാണ്. എന്നാല്‍, റിലയന്‍സിനുള്ളില്‍ തങ്ങള്‍ പാലിക്കുന്ന തത്വം വളരെ ലളിതമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങളുമായി സഹകരിച്ചു ബിസനസ് നടത്തുന്നവരെല്ലാം കാശുണ്ടാക്കുന്നില്ലെങ്കില് റിലയന്‍സിന്റെ ബിസിനസും വിജയകരമായി കൊണ്ടുനടക്കാനാവില്ല.
ടെക്നോളജി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ അരഡസനിലേറെ എക്സിക്യൂട്ടീവുമാര്‍ പറഞ്ഞത് മോദിയുമായി എളുപ്പത്തില്‍ വിലപേശി നേടാനാവില്ല എന്നാണ്. സ്റ്റാര്‍ട്ട് അപ്പുകളുമായി റിലയന്‍സിന്റെ എക്സിക്യൂട്ടീവുമാരാണ് ചര്‍ച്ച നടത്താന്തെതുന്നതെങ്കിലും അവരുടെ പിന്നിലിരുന്ന് ചരടുവലിക്കുന്നത് മോദിയായിരിക്കും. വിലപേശല്‍ എന്തുമാത്രം മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ അവസാനവാക്ക് അദ്ദേഹത്തിന്റേതാണ്. തുടര്‍ന്ന് കരാര്‍ ഒപ്പുവയ്ക്കാന്‍ പോകുകയാണെങ്കില്‍ മനോജ് മോദി നേരിട്ടെത്തുകയും ചെയ്യും.
അടുത്തിടെ റിലയന്‍സ് നേടിയ വന്‍ നിക്ഷേപം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ റിലയന്‍സ് ചെറിയ കമ്പനികളെ വാങ്ങിച്ചുകൂട്ടല് ആഘോഷം തന്നെ നടത്തിയത് അത്രമേല്‍ ശ്രദ്ധിക്കപ്പെട്ടുമില്ല – പുതിയ ടെക്നോളജിയിലായിരുന്നു കമ്പനിയുടെ കണ്ണു മുഴുവന്‍. ഇതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ ബ്ലോക്ചെയ്ന്‍ വരെ ഉള്‍പ്പെടും. എല്ലാ മേഖലകളും അടക്കിവാഴുന്ന ഒരു സാമ്രാജ്യമാണ് കമ്പനിയുടെ സ്വപ്നം എന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു നീക്കങ്ങള്‍. ഓണ്‍ലൈന്‍ റീട്ടയെയ്ല് വില്‍പ്പന, സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്, ഇന്റര്‍നെറ്റ് പണമടയ്ക്കല്‍ തുടങ്ങി എന്തിലും തങ്ങളുടെ ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ കമ്പനി കാലേക്കൂട്ടി തയാറായതായി ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണാം. ഇതില്‍ ഓരോ ഇടപാടിനു പിന്നിലും മോദിയായരുന്നു. മറ്റൊരു കമ്പനിയുടെ ആള് മോദിയെ കാണാന്‍ എത്തേണ്ടിവരുന്നുണ്ടെങ്കില് ഉറപ്പിക്കാം റിലയന്‍സുമായി കരാര്‍ ഒപ്പിടാന്‍ പോകുകയാണവര്‍ എന്നാണ് നാലു സ്റ്റാര്‍ട്ട്-അപ്പുകളുടെ മേധാവികള്‍ പറഞ്ഞത്. റിലയന്‍സ് കമ്പനകളെ വാങ്ങിക്കൂട്ടുമ്പോള്‍ വീഴ്ച വരാതെയും വിട്ടുവീഴ്ചയില്ലതെയും അത് കമ്പനിക്ക് ഏറ്റവും അനുകൂലമായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്ന് ഉറപ്പാക്കുന്നത് മോദിയാണ്.
അംബാനിയുടെ വിശ്വാസമാര്ജ്ജിച്ചതു മാത്രമല്ല മോദിക്ക് റിലയന്‍സില്‍ പ്രാധാന്യമേറാന്‍ കാരണം അദ്ദേഹം അതീവ ബുദ്ധിശാലിയാണെന്നതും, വിലപേശല്‍ വിദഗ്ധനാണെന്നതും കമ്പനിക്ക് വലിയൊരു മുതല്‍ക്കൂട്ടാണ് എന്നതുമാണ്. ലോകത്തെ വമ്പന്‍ യൂണിവേഴ്സിറ്റികളില്‍ നിന്നു കരസ്തമാക്കിയ ഡിഗ്രികളുടെ അക്ഷരമുദ്രകള്‍ തന്റെ പേരിനൊപ്പം ചേർക്കാന്‍ അദ്ദേഹത്തിനില്ലെങ്കിലും പ്രായോഗിക ബുദ്ധിയുടെയും ഉള്‍ക്കാഴ്ചയുടെയും മായാരൂപദര്ശനങ്ങള് ഇടതടവില്ലാതെ സിദ്ധിക്കുന്ന ഒരു ജീനിയസാണ് മനോജ് മോദിയെന്നാണ് ഇന്ത്യന്‍ ബിസിനസ് രംഗത്തെ വിശ്വാസം. ഇന്ത്യന്‍ ബിസിനസ് പരിസ്ഥിതിയില്‍ പുതിയ സാധ്യതകള്‍ നിരന്തരം കണ്ടെത്തി റിലയന്‍സിനെ മുന്നോട്ടുകൊണ്ടുപോകുന്ന ആളാണ് മോദി എന്നാണ് പലരും വിശ്വസിക്കുന്നത്. ആധുനിക ടെക്നോളജിയെ ഇന്ത്യന്‍ സന്ദര്ഭത്തിലേക്ക് പറിച്ചു നടുന്നതിന്റെ മുഖ്യ കാര്മികരിലൊരാളും മോദിയാണ്.
ഇതൊന്നും കൂടാതെ, 1980കള്‍ മുതല്‍ റിലയന്‍സിന്റെ ഭാഗമായിരുന്നു മോദി എന്നതും അദ്ദേഹത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍ ഇടവരുത്തുന്നു. അതായത്, മുകേഷിന്റെ അച്ഛന് ധീരുഭായ് അംബാനി എണ്ണ-പെട്രോകെമിക്കല്‍ ഭീമന് കമ്പനി ഉണ്ടാക്കുന്ന കാലം മുതല്‍ മോദി കൂടെയുണ്ട്. അതിന് ഏതാനും വര്‍ഷം മുൻപ് മുകേഷും മോദിയും മുംബൈയിലെ അക്കാലത്ത് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കെമിക്കല്‍ ടെക്നോളജി എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തില്‍ പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.
മൂന്നു തലമുറ അംബാനിമാരുമായി ഇടപെട്ടയാളാണ് മോദി–അച്ഛന് ധീരുഭായ്, മകന് മുകേഷ്, ഭാര്യ നിത എന്നിവരെക്കൂടാതെ മക്കളായ ഇഷയും ആകാശുമായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഫെയ്സ്ബുക്കുമായുള്ള ഇടപാടിന് ഇഷയും ആകാശുമാണ് മുൻപില് നിന്നതെന്നും പറയുന്നു. റിലയന്‍സിലെ ‘കാര്യങ്ങള്‍ നടപ്പാക്കല്‍’ മനുഷ്യന് എന്നാണ് മോദി കമ്പനിക്കുളളിലും ബിസിനസുകാര്‍ക്കിടയിലും അറിയപ്പെടുന്നത്. വമ്പന്‍ പദ്ധതികളെല്ലാം തന്നെ നടപ്പിലാക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. റിലയന്‍സ് റീട്ടെയിലിനെ ചെറിയ നഗരങ്ങളിലേക്ക് എത്തിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും മോദിയാണത്രെ. ഇതിലൂടെ അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ലര്‍ ആയി. പക്ഷേ, അംബാനിയെ ഇന്നത്തെ അംബാനിയാക്കിയ ആ തുരുപ്പു ചീട്ടിറക്കിയതും മോദിയുടെ പ്രേരണയിലായിരുന്നത്രെ- റിലയന്‍സ് ജിയോ എന്ന ടെലികോം കമ്പനിക്കു പിന്നിലും ഇദ്ദേഹമായിരുന്നു! ഈ മേഖലയിലേക്കുള്ള റിലയന്‍സിന്റെ രണ്ടാം വരവില്‍ എതിരാളികളെ നിലംപരിശക്കിയത് മോദിയുടെ തന്ത്രങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക