കൊച്ചി ∙ പ്രിയ കലാകാരന് വിട. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിൽ സച്ചിയുടെ സഹോദരന്റെ മകൻ ചിതയ്ക്ക് തീകൊളുത്തി. സംസ്കാരച്ചടങ്ങിൽ സച്ചിയുടെ അടുത്ത ബന്ധുക്കളും സംവിധായകൻ രഞ്ജിത്ത്, നടൻ സുരേഷ് കൃഷ്ണ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
നേരത്തെ, കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംബറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, ലാൽ തുടങ്ങി നിരവധി പേര് സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു. ഒപ്പം സുരാജ് വെഞ്ഞാറമ്മൂടും സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിനുശേഷം തമ്മനത്തെ വീട്ടിലും പൊതുദര്‍ശനം നടന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്കു തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്നു ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിലേക്കു രക്തമെത്തുന്നതു നിലച്ചതാണു സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്. വ്യാഴാഴ്ച രാത്രി 10.30നു വീണ്ടും ഹൃദയാഘാതം സംഭവിച്ചാണ് മരണം.
സുഹൃത്തായ സേതുവുമായി ചേർന്ന് എഴുതിയ ‘ചോക്ലേറ്റ്’ ആയിരുന്നു ആദ്യ സിനിമ. കൊടുങ്ങല്ലൂർ ഗൗരീശങ്കർ ആശുപത്രിക്കു സമീപം കൂവക്കാട്ടിൽ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനായ സച്ചി മാല്യങ്കര എസ്എൻഎം കോളജിലും എറണാകുളം ലോ കോളജിലുമാണു പഠിച്ചത്. തമ്മനത്തായിരുന്നു സ്ഥിരതാമസം. 10 വർഷത്തോളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു
ചോക്ലേറ്റ്, റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്,ഡബിൾസ് എന്നീ സിനിമകളാണ് സച്ചിയും സേതുവും ചേർന്നെഴുതിയത്.ഡബിൾസ് ഒഴികെ എല്ലാം ഹിറ്റുകൾ. ഡബിൾസിനു ശേഷം ഇരുവരും പിരിഞ്ഞു.ജോഷി സംവിധാനം ചെയ്ത ‘റൺ ബേബി റൺ’ ആണ് സച്ചിയുടെ ഒറ്റയ്ക്കുള്ള ആദ്യത്തെ തിരക്കഥ. അതും സൂപ്പർഹിറ്റായി. ആദ്യം സംവിധാനം ചെയ്ത ചിത്രം അനാർക്കലിയും ഹിറ്റ് ചാർട്ടിൽ ഇടം നേടി.
ചേട്ടായീസ്, അനാർക്കലി, രാമലീല, ഷെർലക് ടോംസ് എന്നിവയാണു മറ്റു തിരക്കഥകൾ. നാടകപ്രേമവും കവിതയും സൗഹൃദവും സച്ചിയുടെ സർഗാത്മതകയെ സമ്പന്നമാക്കി. ഒടുവിൽ ഹിറ്റുകളുടെ നടുവിൽ നിന്ന് അപ്രതീക്ഷിത വിടവാങ്ങൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക