തിരുവനന്തപുരം നഗരത്തില്‍ കോവിഡ് ബാധ വര്‍ധിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ പോലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹിക അലകം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാത്രമായി മൂന്ന് പട്രോളിങ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില കടകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതായും കാണുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആ സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മാസ്ക് ധരിക്കാത്ത 4929 സംഭവങ്ങള്‍ ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും ക്വാറന്റീന് ലംഘിച്ച 19 പേര്‍ക്കെതിരേ ഇന്ന് കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക