ലോകത്തിലെ അവസാനത്തെ പകർച്ചാ വ്യാധിയല്ല കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. അടുത്ത വർഷം ആദ്യം തന്നെ കോവിഡിന് മരുന്ന് കണ്ടെത്താനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം മറ്റ് രോഗങ്ങളെ ഒഴിവാക്കി ആരോഗ്യ സേവന സംവിധാനങ്ങൾ കോവിഡിനായി മാറ്റി വയ്ക്കുന്നതിനെതിരെ അവർ മുന്നറിയിപ്പ് നൽകി. ശാരീരിക അകലവും മറ്റ് മാനദണ്ഡങ്ങളും നടപ്പാക്കാൻ സർക്കാരുകൾക്ക് എത്രത്തോളം സമഗ്രമായി കഴിഞ്ഞു എന്നതിനെ ആശ്രയിച്ച് വിവിധ രാജ്യങ്ങളുടെ ലോക്ക്ഡൗൺ നടപടികൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ പല രാജ്യങ്ങളിലും കോവിഡിന്റെ വ്യാപനം തടയാൻ കഴിഞ്ഞെന്നും രോഗികളുടെ എണ്ണം കുറയ്ക്കാനായെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയെപ്പോലെ ഉയർന്ന ജനസംഖ്യയുള്ള രാജ്യങ്ങളിൽ ലോക്ക്ഡൗണിന് രോഗം വ്യാപനം തടയുന്നതിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇതിനുകാരണം നഗരപ്രദേശങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത് കാരണം സാമൂഹിക അകലം പാലിക്കപ്പെടാത്തതാണെന്നും സൗമ്യ സ്വാമിനാഥൻ പറയുന്നു.
കോവിഡിനെതിരെ 12 മരുന്നുകൾ പരീക്ഷിച്ച് വരികയാണെന്നും അടുത്ത വർഷം ആദ്യത്തോടെ ഒരു ഇതിൽ നിന്ന് ഏതെങ്കിലുമൊക്കെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെന്നും അവർ വ്യക്തമാക്കി.
കോവിഡിനെ അവസരമാക്കി പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും സൗമ്യസ്വാമിനാഥൻ പറഞ്ഞു. ഇതിലൂടെ ഇനി വരുന്ന പകർച്ചാ വ്യാധികളെ തടയാനാകുമെന്നും അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക