കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മുന്‍കരുതല്‍ എന്ന നിലയില്‍ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണെന്ന് മന്ത്രി പറഞ്ഞു. തനിക്കൊപ്പം ഉണ്ടായിരുന്ന പേഴ്സണല്‍ സ്റ്റാഫിനോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എത്ര ദിവസം നിരീക്ഷണത്തില്‍ കഴിയണം എന്നതടക്കം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥയ്ക്കാണ് രോഗം കണ്ടെത്തിയത്. കോർപ്പറേഷൻ ഓഫിസിൽ ജൂൺ 15ന് നടന്ന അവലോകന യോഗത്തിൽ ഈ ഉദ്യോഗസ്ഥ പങ്കെടുത്തിരുന്നു. മന്ത്രിയും ഇതിലുണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തില്‍ പോവണമെന്ന് നിര്‍ദേശമുണ്ട്.
അതേസമയം, ഉദ്യോഗസ്ഥയ്ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. ഇവരടക്കം ഏഴ് പേർക്ക് ഇതുവരെ കോർപ്പറേഷനിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 133 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. ഇതോടെ തുടർച്ചയായി മൂന്നുദിവസവും നൂറിലേറെ പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക