കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് പടരുന്നു. നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെത്തിയിരുന്നു.
ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാൻഡന്റ് ഓഫീസ് അടച്ചു. ഇപ്പോഴുണ്ടായ സംഭവം എയർപോർട്ട് പ്രവർത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാർക്ക് ആശങ്ക വേണ്ടെന്നും കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു.
ഇതുവരെ കണ്ണൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കമാൻഡന്റ് ഓഫീസിലെത്തിയിരുന്നത്. അവധി കഴിഞ്ഞ് ഇതര സംസ്ഥാനത്തുനിന്നും വിമാനമാർഗം തിരിച്ചെത്തിയ ഇയാൾ കൂത്തുപറമ്പിലെ ക്യാമ്പിൽ 14 ദിവസത്തെ ക്വാറന്റീനിം പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തിലെ ഓഫീസിലെത്തിയത്. അതിന് പിന്നാലെ ഇയാൾക്ക് രോഗ ലക്ഷണങ്ങളുണ്ടാവുകയും തുടർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
വിമാനത്താവളത്തിനകത്തെ കമാന്റന്റ് ഓഫീസ് അണുവിമുക്തമാക്കാനായി അടച്ചു. സമ്പർക്കം പുലർത്തിയവരെ ക്വാറന്റീൻ ചെയ്തു. ഇനി മുതൽ നിരീക്ഷണ കാലാവധി 14ൽ നിന്ന് 28 ദിവസമാക്കുമെന്ന് കിയാൽ എംഡി വി തുളസീദാസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക