തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. ഇത്രയുംനാൾ ബോധവൽക്കരണമായിരുന്നെന്നും ഇന്നു മുതൽ നിയമം നടപ്പിലാക്കുമെന്നും ഡിജിപി:ലോക്നാഥ് ബഹ്റ പറഞ്ഞു. മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാലും ശാരീരിക അകലം പാലിച്ചില്ലെങ്കിലും കേസെടുക്കും. അറസ്റ്റും പിഴയും ഉണ്ടാകും. ജനക്കൂട്ടം കണ്ടാൽ പൊലീസിനെ അറിയിക്കണം. ജനക്കൂട്ടത്തിന്റെ വിഡിയോയും ഫോട്ടോയും പൊലീസിന് അയയ്ക്കാം.
ശാരീരിക അകലം പാലിച്ച് ആളുകളെ കൊണ്ടുപോയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും. വിമാനത്താവളത്തിൽ വരുന്ന ആളുകൾ നേരെ വീട്ടിലേക്കു പോകണം. ബന്ധുക്കളുടെ വീട്ടിലോ റസ്റ്ററൻറിലോ പോകാൻ അനുവദിക്കില്ല. റോഡുകളിൽ ബാരിക്കേഡ് ഉണ്ടാകും. കണ്ടെയ്ന്മെന്റ് സോണിൽനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല.
കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് മുതല്‍ സേവനസജ്ജരായിരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്കി. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷല്‍ യൂണിറ്റുകളിലെയും 90% ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. പൊലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന് വിഭാഗം എഡിജിപിക്കാണ്. 61,000 പേരാണ് സേനയിലുള്ളത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന് തടയിടാന്‍ കര്‍ശന നടപടികൾ സ്വീകരിക്കും. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു. കൊച്ചിയിലെ കണ്ടെയ്ൻമെന്റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. കണ്ടെയ്ന്മെന്റ് സോണുകള്‍ ഉള്‍പ്പെട്ടതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക