സമൂഹവ്യാപന ആശങ്കയിലാണ് മലപ്പുറം ജില്ല. ഇന്നലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാർഡുകളും, പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ന്മെന്റ് സോണുകളാക്കി മാറ്റിയിട്ടുണ്ട്. എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റുമാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി, സ്റ്റാഫ് നഴ്സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി എന്നിവര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ രോഗ ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ജില്ലയിൽ ഇതുവരെ സമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എന്നാണു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇനിയും രോഗവ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടംകൂടുന്നതും ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതീവ ജാഗ്രത നിർദേശമാണ് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക