21–ാം നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള ടെസ്റ്റ് താരമായി (മോസ്റ്റ് വാല്യുബിൾ പ്ലെയർ – എംവിപി) ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വിസ്ഡൻ മാസിക തിരഞ്ഞെടുത്തു. ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനു പിന്നിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരവും മുപ്പത്തൊന്നുകാരനായ ജഡേജയാണ്. ബാറ്റിങ്ങിനും ബോളിങ്ങിനും പുറമെ ഫീൽഡിങ്ങിലും ടീമിനു നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് ജഡേജ 21–ാം നൂറ്റാണ്ടിലെ മൂല്യമേറിയ ഇന്ത്യൻ ടെസ്റ്റ് താരമായത്.
2012ൽ ടെസ്റ്റിൽ അരങ്ങേറിയ ജഡേജ 49 മത്സരങ്ങളിൽനിന്നായി 1869 റൺസും 213 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 14 അർധസെഞ്ചുറികളുമാണ് പേരിലുള്ളത്. ടെസ്റ്റിൽ ജഡേജയുടെ ബോളിങ് ശരാശരി (24.62) ഓസീസ് ഇതിഹാസം ഷെയ്ൻ വോണിനേക്കാളും ബാറ്റിങ് ശരാശരി (35.26) ഓസീസ് താരം ഷെയ്ൻ വാട്സനേക്കാളും മികച്ചതാണ്. ടെസ്റ്റിനു പുറമെ 165 ഏകദിനങ്ങളിലും 49 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമല്ലാതിരുന്നിട്ടും ജഡേജയ്ക്ക് എംവിപി പുരസ്കാരം ലഭിച്ചതിനെക്കുറിച്ചു വിസ്ഡൻ വിശദീകരണവും നൽകിയിട്ടുണ്ട്. ‘മത്സരങ്ങളോ റൺസോ വിക്കറ്റുകളോ അല്ല, കളിച്ച മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പോയിന്റ് നിശ്ചയിക്കുന്നത്.
കുറഞ്ഞത് 1000 റൺസും 150 വിക്കറ്റും നേടിയിട്ടുള്ള ഈ നൂറ്റാണ്ടിലെ താരങ്ങളിൽ ജഡേജയുടെ ബാറ്റിങ് – ബോളിങ് പ്രകടനത്തിനു രണ്ടാം സ്ഥാനമുണ്ട്’ – വിസ്ഡൻ വെബ്സൈറ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക