കനത്ത മഴയിലും പ്രളയത്തിലും അസം, ബിഹാർ, യുപി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വൻ നാശ നഷ്ടം. അസമിൽ മരണം 58 ആയി. ബിഹാറിലും യുപിയിലുമായി ഇടിമിന്നലിൽ 31 പേർ കൂടി മരിച്ചു.
സ്ഥിതി വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അസമിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം നൽകും.
അസമിൽ 22 ജില്ലകളിലായി 16 ലക്ഷം പേരെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്ര അടക്കം നാല് നദികൾ കരകവിഞ്ഞൊഴുകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിച്ചു. ആവശ്യമായ സഹായം ഉറപ്പാക്കും എന്ന് അറിയിച്ചിട്ടുണ്ട്.
ബിഹാറിലും ഉത്തർപ്രദേശിലും കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലാണ് മരണ സംഖ്യ ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ ആഴ്ച നൂറിലധികം പേർ മരിച്ചിരുന്നു. ബിഹാറിൽ 28 ജില്ലകളെ പ്രളയം ബാധിച്ചു. പശ്ചിമ ബംഗാളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചത്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങൾ, കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥർ, ദേശീയ ജല കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രളയത്തിന് ശാശ്വത പരിഹാരം കാണാനും നാശനഷ്ടങ്ങൾ കുറയ്ക്കാൻ പദ്ധതി തയ്യാറാക്കാനും അമിത് ഷാ നിർദേശിച്ചു.
വെള്ളപ്പൊക്കം പ്രവചിക്കാനും ജലനിരപ്പ് ഉയരുന്നത് പരിശോധിക്കാനും വിവിധ ഏജൻസികളുടെ സഹായത്തോടെ സ്ഥിരം സംവിധാനം ഉണ്ടാക്കുന്നത് പരിഗണിക്കും. സമയബന്ധിതമായി ജലവിതരണം നടത്തി ജലസംഭരണികളിൽ ജലനിരപ്പ് സുരക്ഷിതമായി കൊണ്ടുപോകണമെന്നും അമിത് ഷാ നിർദേശിച്ചു.
West Bengal: Parts of Siliguri were water-logged yesterday, due to incessant rainfall in the region. pic.twitter.com/q00lkYUACu
— ANI (@ANI) July 3, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക