ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ സമയത്ത് പതിനാറുകാരനായ സച്ചിൻ തെൻഡുൽക്കർ ഇത്ര വലിയ താരമാകുമെന്ന് കരുതിയിരുന്നില്ലെന്ന് പാക്കിസ്ഥാൻ താരം വഖാർ യൂനിസ്. 1989ൽ സച്ചിൻ അരങ്ങേറ്റം കുറിക്കുമ്പോൾ എതിരാളികളായിരുന്ന പാക്ക് ടീമിൽ അംഗമായിരുന്നു വഖാർ യൂനിസ്.
സ്കൂൾ തലത്തിൽ ട്രിപ്പിൾ സെഞ്ചുറിയൊക്കെ നേടിയ യുവതാരം ഇന്ത്യയ്ക്കായി കളിക്കാൻ വരുന്നതിനെക്കുറിച്ച് ആ പരമ്പരയ്ക്കു മുൻപേ സംസാരമുണ്ടായിരുന്നതായും വഖാർ വെളിപ്പെടുത്തി. ആദ്യ കാഴ്ചയിൽ വലിയ താരമാകുന്നതിന്റെ ലക്ഷണങ്ങളൊന്നും സച്ചിനിൽ കണ്ടില്ലെന്നും വഖാർ പറഞ്ഞു.
‘അന്ന് ഇന്ത്യൻ അണ്ടർ 19 ടീം മുഴുവൻ സംസാരിച്ചിരുന്നത് സച്ചിനെക്കുറിച്ചാണ്. ആ ചെറിയ പയ്യന്റെ പ്രകടനം അവരെ അത്രത്തോളം ഞെട്ടിച്ചിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ട്രിപ്പിൾ സെഞ്ചുറിയൊക്കെ നേടിയ താരം തീർച്ചയായും ഒരു വിസ്മയമല്ലേ? സ്കൂൾ തലത്തിൽ സെഞ്ചുറി നേടിയാൽത്തന്നെ വലിയ കാര്യമാണ്. അപ്പോൾപ്പിന്നെ ട്രിപ്പിൾ സെഞ്ചുറികളുടെ കാര്യം പറയണോ?’ – വഖാർ പറഞ്ഞു.
‘ഇന്ത്യൻ ക്രിക്കറ്റിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു വണ്ടർ കിഡ് വരുന്ന കാര്യം പരമ്പരയ്ക്കു മുൻപു തന്നെ ചർച്ചയായിരുന്നു. എന്നാൽ, നാം ഇന്നു കാണുന്ന മഹാനായ സച്ചിൻ തെൻഡുൽക്കറായി വളരുമെന്നതിന്റെ ലക്ഷണമൊന്നും ആദ്യ കാഴ്ചയിൽ ഞാൻ അവനിൽ കണ്ടില്ലെന്നതാണ് വാസ്തവം.
പക്ഷേ, അരങ്ങേറ്റത്തിനുശേഷം കളത്തിലും പുറത്തും സച്ചിൻ തൊട്ടതെല്ലാം പൊന്നായി. പക്ഷേ, ആ സമയത്ത് സച്ചിൻ വലിയ താരമാകുമെന്ന് എനിക്ക് തോന്നിയിട്ടേയില്ല. കഠിനാധ്വാനത്തിലൂടെയാണ് സച്ചിന് ഉയരങ്ങളിലെത്തിയത്’ – വഖാർ യൂനിസ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക