ആലപ്പുഴ; ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിലെ 250 മുറിയുള്ള ഹോട്ടലിൽ 3 മാസത്തിലേറെയുള്ള ഏകാന്ത വാസത്തിന് ശേഷമാണ് പ്രതാപ് പിള്ള എന്ന ആലപ്പുഴക്കാരൻ സിംഗപ്പൂരിലേക്ക് മടങ്ങിയത്. എന്നാൽ ഈ യാത്രയിലും പ്രതാപ് ഏകനായിരുന്നു. ഒരു വിമാനത്തിലെ ഏക യാത്രക്കാരൻ. കോവിഡ് ഭീതിയിലാണെങ്കിലും ഒറ്റയ്ക്കുള്ള യാത്ര പ്രതാപ് പിള്ള ആസ്വദിച്ചു.
കോവിഡ് കാലത്ത് തിരിച്ചുവരാനാകാതെ ഹാംബർഗിൽ കുടുങ്ങിപ്പോയതോടെയാണ് പ്രവാസിയായ പ്രതാപ് പിള്ളക്ക് ഒറ്റക്ക് യാത്ര ചെയ്യേണ്ട സാഹചര്യം വന്നത്.
ജൂൺ 14 നായിരുന്നു പ്രതാപ് പിള്ളയുടെ ആ യാത്ര. ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തിലാണ് ഒറ്റക്ക് യാത്ര ചെയ്യാനുള്ള അവസരം പ്രതാപ് പിള്ളക്ക് ലഭിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേറെ 17 പേർ കൂടിയാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്നു. എന്നാൽ കോവിഡ് മൂലം മറ്റ് യാത്രക്കാരെല്ലാം ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. എയർപോർട്ടിലെത്തിയപ്പോൾ മാത്രമാണ് വിമാനത്തിൽ മറ്റ് യാത്രക്കാരില്ലെന്ന് മനസ്സിലായതെന്ന് പ്രതാപ് പിള്ള പറഞ്ഞു.
ആദ്യം ഒരങ്കലാപ്പൊക്കെ തോന്നി. പക്ഷേ വിമാനത്തിൽ കയറിയപ്പോൾ അതൊക്കെ മാറി. ഇത്തരമൊരു പ്രതിസന്ധികാലത്ത് യാത്ര നടത്തുക എന്നതുതന്നെ പേടിക്കേണ്ട കാര്യമാണ്. എന്നാൽ മറ്റൊരു തരത്തിൽ നോക്കിയാൽ എനിക്ക് ഒന്നും പേടിക്കേണ്ടി വന്നില്ല. സോഷ്യൽ ഡിസ്റ്റൻസിങ്ങിനെക്കുറിച്ചോ കൂടെ യാത്ര ചെയ്യുന്നവരെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ എനിക്ക് യാത്ര ചെയ്യാനായി.
ഞാനും 10 ക്രൂ മെമ്പേഴ്സും മാത്രമേ ആ വിമാനത്തിൽ ഉണ്ടായിരുന്നുള്ളു. ഒറ്റയ്ക്ക് ഒരു വിമാനത്തിൽ യാത്ര ചെയ്യുക എന്നത് വളരെ അപൂർവമായ കാര്യം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ തനിക്ക് മികച്ചൊരു അനുഭവം തന്നെയാണ് ആ യാത്ര സമ്മാനിച്ചതെന്ന് പ്രതാപ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക