സ്വര്ണക്കടത്ത് കേസിലെ പ്രതി താനല്ലെന്നു പറഞ്ഞു മാധ്യമങ്ങൾക്കു മുന്നിലെത്തിയ തൃശൂർ സ്വദേശി ഫൈസൽ ഫരീദിന്റെ ദുബായിലെ മേൽവിലാസവും ഫോൺ നമ്പരും തന്നെയാണ് പാഴ്സൽ രേഖകളിൽ.
അൽ റാഷിദിയയിൽ അഞ്ചാം നമ്പർ വില്ല എന്നാണു വിലാസത്തിൽ. റാഷിദിയയിലാണു കുടുംബത്തോടൊപ്പം ഫൈസൽ താമസിക്കുന്നത്. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് ഫൈസലിന്റെ മൊഴിയെടുത്തതായി കൊച്ചി കസ്റ്റംസ് വെളിപ്പെടുത്തിയിരുന്നു.
സ്വപ്ന സുരേഷിനെയും കുടുംബത്തെയും പിന്തുടർന്നതു കൊച്ചിയിലെ ഗുണ്ടാസംഘമാണെന്ന് വിവരം
സുഹൃത്തിനെ കസ്റ്റംസ് അധികൃതർ വിളിച്ചിരുന്നെന്ന് സമ്മതിച്ചെങ്കിലും താൻ ആരുമായും സംസാരിച്ചില്ലെന്നാണു ഫൈസൽ കഴിഞ്ഞദിവസം പറഞ്ഞത്. ഇന്നലെ മാധ്യമങ്ങളോടു പ്രതികരിക്കാൻ തയാറായില്ല.
ഫൈസൽ ഫരീദ് ദുബായിൽ അറിയപ്പെടുന്നത് ഫൈസിയെന്നാണ്. കാർ റേസിങ് ഉൾപ്പെടെ ഹരമായ, സിനിമക്കാരും യുഎഇ സ്വദേശികളുമായും അടുപ്പമുള്ള യുവ ബിസിനസുകാരൻ. പിതാവ് ഫരീദിനും ഇവിടെ ജോലിയായിരുന്നതിനാൽ ചെറുപ്പം മുതലേ ദുബായിലായിരുന്നു. ദുബായ് ഖിസൈസിൽ ‘ഗോ ജിം’ എന്ന ജിംനേഷ്യവും ‘ഫൈവ് സി മോട്ടർ സ്പോർട്സ്’ എന്ന ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങളുമുണ്ട് .
ബോളിവുഡ് താരം അർജുൻ കപൂറാണ് 2019 നവംബറിൽ ജിം ഉദ്ഘാടനം ചെയ്തത്. നടനെ കൊണ്ടുവരാൻ ചെലവ് ഒരു കോടിയിലേറെ രൂപയെന്ന് ബോളിവുഡ് കേന്ദ്രങ്ങൾ. മലയാള സിനിമാ താരങ്ങളിൽ ചിലരും ഈ ജിംനേഷ്യം സന്ദർശിച്ചിട്ടുണ്ട്. ഈയിടെ ഒരു യുവനടൻ ദുബായിലെത്തിയപ്പോൾ ഫൈസലിന്റെ ആഡംബര കാറിലായിരുന്നു യാത്രകൾ. പിതാവ് 2 മാസം മുൻപു കോവിഡ് ബാധിച്ചു മരിച്ചു.
സമൂഹത്തിലെ ഉന്നതർ ഉൾപ്പടെ സന്ദർശകരായ ജിംനേഷ്യം പാർട്നർഷിപ്പിലാണു നടത്തുന്നത്. മറ്റൊരു മലയാളിക്കാണു നടത്തിപ്പു ചുമതല. പരിശീലകരിൽ ചിലരും മലയാളികൾ. ഫൈസൽ വല്ലപ്പോഴും മാത്രമേ എത്താറുള്ളൂ. സ്വതവേ മിതഭാഷി. ആഡംബര കാർ വർക് ഷോപ്പ് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്.
കസ്റ്റംസ് കോടതിയിൽ നൽകിയ രേഖകളിൽ പരാമർശിച്ചിരുന്ന ഷാർജയിലെ അൽ സത്താർ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയും ഫൈസൽ ഫരീദ് എന്ന ആൾ അവിടെയില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.
ഈ കടയുടെ പേരിലുള്ള ഇൻവോയ്സാണ് വിമാനത്താവളത്തിൽ സാധനങ്ങൾ എത്തിച്ചത് എന്നാണ് കസ്റ്റംസ് രേഖകളിൽ.മലയാളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വിൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക