റയൽ മഡ്രിഡ് ലാ ലിഗ ജേതാക്കളായ ദിനം സ്വന്തം ഗ്രൗണ്ടായ നൂകാംപിൽ ബാർസിലോന തോറ്റു. 10 പേരുമായി പൊരുതിക്കളിച്ച ഒസാസുന 2–1നാണു ബാർസയെ അട്ടിമറിച്ചത്. സ്ട്രൈക്കർ ഹോസെ അർനെയ്സ് 16–ാം മിനിറ്റിൽ ഒസാസുനയെ മുന്നിലെത്തിച്ചു. 62–ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ബാർസയെ ഒപ്പമെത്തിച്ചെങ്കിലും ഇൻജറി ടൈം (90+4) ഗോളിൽ റോബർട്ടോ ടോറസ് ബാർസയെ നിരാശരാക്കി.
മത്സരശേഷം ടീമിനെതിരെ രൂക്ഷ വിമർശനവുമായി മെസ്സി രംഗത്തിറങ്ങി: ‘ഇങ്ങനെ പോയാൽ നമുക്കു രക്ഷപ്പെടാനാവില്ല. ഈ സീസണിലെ മോശം ഫോമിന്റെ സൂചനയായി ഈ തോൽവിയെ കാണണം. ബാർസ ടീം ദുർബലപ്പെട്ടു. ടീമിന്റെ പ്രകടനത്തെപ്പറ്റി ആർക്കും ഒരു പ്രവചനവും നടത്താൻ കഴിയില്ല.
റയൽ നല്ല കളി കളിച്ചു. പക്ഷേ, ലീഗ് കിരീടം നേടാൻ നമ്മളും അവരെ സഹായിച്ചു. നമ്മൾ സ്വയം വിലയിരുത്തണം. ആദ്യം കളിക്കാരിൽനിന്നു തുടങ്ങണം. പിന്നീടു ക്ലബ് മുഴുവനും. ഈ ടീം നന്നായി കളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഫലത്തിലേക്ക് എത്തുന്നില്ല. ’ – ചാനൽ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക