വേറിട്ട ആലാപന ശൈലിയിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ ഗായികയാണ് സയനോര ഫിലിപ്പ്. മികച്ചൊരു സംഗീത സംവിധായിക കൂടിയാണ് സയനോര. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തിയ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സയനോര ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് സയനോര. പലതവണ നിറത്തിന്റെ പേരിലുള്ള മാറ്റിനിർത്തലുകളെപ്പറ്റി സയനോര തുറന്നു പറഞ്ഞിട്ടുണ്ട്.
ഒരുപാട് ഒറ്റപ്പെടൽ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സയനോര പറയുന്നു. അത് ആദ്യമായല്ല, സിനിമയിൽ വന്നതിന് ശേഷവും ഇത് നേരിട്ടിട്ടുണ്ടെന്ന് സയനോര പറയുന്നു. വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അതിലൊന്നും തന്നെയും രശ്മി സതീഷിനെയും പുഷ്പവതിയേയും കാണാറില്ല. മികച്ച ഗായകരായിട്ടും അവരെ എന്തുകൊണ്ട് വിളിക്കുന്നില്ലെന്നും ഒരു റിയാലിറ്റി ഷോയിലും അവരെ കാണാത്തത് എന്തുകൊണ്ടാണെന്നും സയനോര ചോദിക്കുന്നു. നിറത്തിന്റെ പേരിൽ ഒരിക്കലും ആരെയും വിലയിരുത്തരുത്. ആ മനോഭാവമെല്ലാം നമ്മൾ മാറ്റേണ്ട സമയമായെന്നും സയനോര പറഞ്ഞു. നിറത്തിന്റെ പേരിൽ തന്നെ സ്കൂളിലെ ഡാൻസ് ടീമിൽ നിന്നുപോലും ഒഴിവാക്കിയിട്ടുണ്ട്. ഒരു കല്യാണത്തിന് പോയാല്‍ വധുവിന്റെ നിറത്തിനെക്കുറിച്ചാണ് ആളുകള്‍ ആദ്യം ചോദിക്കുന്നത്. എല്ലാ മേഖലകളിലും വിവേചനം നടക്കുന്നുണ്ട്.
സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കരുതിയിരുന്നു. എന്നാൽ പിന്നീട് ജീവിതത്തിൽ മുന്നോട്ട് പോയപ്പാൾ തന്റെ ഈ ചിന്ത തെറ്റാണെന്ന് തോന്നി. ജോർജ് ഫ്ളോയ്ഡിനെ ഓർത്ത് നമ്മൾ ഇവിടെ ബ്ലാക്ക് ലൈഫ് മാറ്റേഴ്സ് എന്ന് എഴുതുമ്പോൾ നമ്മുടെ ചുറ്റിനും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലാക്കണമെന്നും സയനോര പറയുന്നു. നമ്മൾ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കുക. ഞാൻ നിറം കുറഞ്ഞവളാണ്, തടിച്ചിട്ടാണ്.. അതിനു നിങ്ങൾക്കെന്താണ്..? എനിക്കില്ലാത്ത പ്രശ്നം എന്റെ കാര്യത്തിൽ മറ്റൊരാൾക്കും വേണ്ട … സയനോര ഉറച്ച സ്വരത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക