നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന മലയാള സിനിമയിൽ അഭിനയിച്ചതായുളള വാർത്തയിൽ വിശദീകരണവുമായി സംവിധായകൻ വാസുദേവൻ സനൽ. ഫഹദ് ഫാസിൽ നായകനായി 2014ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഫൈസൽ അഭിനയിച്ചെന്ന വാർത്തയോടാണ് അദ്ദേഹം പ്രതികരിച്ചത്.
ഒരു സീനിൽ പൊലീസ് വേഷം ചെയ്യാൻ രണ്ടു യുവാക്കളെ ആവശ്യമുണ്ടെന്ന് അവിടെ അഭിനേതാക്കളെ കോർഡിനേറ്റ് ചെയ്യുന്ന ആളെ അറിയിച്ചിരുന്നു. അറബ് ഭാഷ അറിയാവുന്ന അവിടുത്തെ മുഖച്ഛായയുള്ള രണ്ടു പേരെ വേണമെന്ന് ആവശ്യം പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഇവർ സിനിമയിൽ എത്തുന്നത്. സെക്കൻഡുകൾ മാത്രമുള്ള പ്രാധാന്യമില്ലാത്ത റോളാണ് ചെയ്തത്. അവരുടെ മുഖമൊന്നും ഇപ്പോൾ ഓർമയിലില്ല.
ഇപ്പോൾ മാധ്യമങ്ങളിൽ വരുന്ന ഫൈസലിന്റെ മുഖം കണ്ടിട്ടും അത് ഓർത്തെടുക്കാൻ കഴിയുന്നില്ല. അന്ന് തന്റെ സിനിമയിൽ അഭിനയിച്ചത് ഫൈസൽ ഫരീദാണെന്ന് മാധ്യമങ്ങളിൽ വന്നപ്പോഴാണ് മനസ്സിലാക്കുന്നത്. എന്നാൽ അയാൾ തന്നെയാണോ ഈ ഫൈസൽ എന്നും അറിയില്ല. – സംവിധായകൻ വാസുദേവൻ സനൽ പറഞ്ഞു.
ഷാർജയിൽ ചിത്രീകരിച്ച സിനിമയുടെ ഭാഗത്തിൽ മൂന്ന് സെക്കൻഡ് ഒരു അറബ് പൊലീസുകാരന്റെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിത്തിന്റെ ക്രെഡിറ്റ്സ് ലൈനിലും ഫൈസൽ ഫരീദിന്റെ പേര് വന്നിരുന്നു. നേരത്തെ നാലു മലയാള സിനിമകളിൽ ഫൈസൽ പണം മുടക്കിയെന്ന തരത്തിൽ വിവരങ്ങൾ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക