രാജ്യത്ത് ‘അൺലോക്ക് 2.0’ ന്റെ കോവിഡ് -19 നിയന്ത്രണങ്ങൾ വെള്ളിയാഴ്ച (ജൂലൈ 31) അവസാനിക്കുന്നതോടെ ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുന്ന അൺലോക്ക് 3.0 നായി സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുന്നതിനുള്ള മൂന്നാമത്തെ ഘട്ടമായ അൺലോക്ക് 3.0 ൽ, കുറച്ച് ഇളവുകൾ കൂടി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 1 മുതൽ സിനിമാ ഹാളുകൾ വീണ്ടും തുറക്കുന്നതിനുള്ള ഇളവുകളും ഇതിൽ ഉൾപ്പെടാം, എന്നാൽ കർശനമായ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി)കൾ പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.
അൺലോക്ക് 3.0 ൽ ചില നിയന്ത്രണങ്ങൾ തുടരും. സ്കൂൾ, മെട്രോ സർവീസുകൾ രാജ്യമെമ്പാടും അടച്ചിരിക്കാനാണ് സാധ്യത.
സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിത കാർവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനവ വിഭവശേഷി മന്ത്രാലയം (എച്ച്ആർഡി) സംസ്ഥാനങ്ങളുമായി സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് കൂടിയാലോചനകൾ നടത്തിയിരുന്നു.
ഇക്കാര്യത്തിൽ മാതാപിതാക്കളിൽ നിന്ന് പ്രതികരണം തേടുമെന്ന് എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ നേരത്തെ പറഞ്ഞിരുന്നു. തുടർന്ന്, സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ മാതാപിതാക്കൾ അനുകൂലിക്കുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.
മൂന്നാം ഘട്ടത്തിൽ ജിമ്മുകളും വീണ്ടും തുറക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സിനിമാ ഹാളുകൾ വീണ്ടും തുറക്കാനുള്ള നിർദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് മുമ്പിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വച്ചിട്ടുണ്ട്. ഈ നിർദേശം അവതരിപ്പിക്കുന്നതിന് മുമ്പ് ഐ.ബി മന്ത്രാലയം സിനിമാ ഹാളുകളുടെ ഉടമകളോട് ആലോചിച്ചിരുന്നു.
50 ശതമാനം ഇരിപ്പിടം അനുവദിച്ചു കൊണ്ട് തിയേറ്ററുകൾ വീണ്ടും തുറക്കാൻ സിനിമാ തീയേറ്റർ ഉടമകൾ ഒരുക്കമാണ്. എന്നിരുന്നാലും, തുടക്കത്തിൽ 25 ശതമാനം ഇരിപ്പിടം അനുവദിച്ചു കൊണ്ട് തിയേറ്ററുകൾ വീണ്ടും തുറക്കാനും സാമൂഹ്യ അകലം പാലിക്കുന്ന എല്ലാ പ്രോട്ടോക്കോളുകളും പാലിക്കാനുമാണ് മന്ത്രാലയം നിർദ്ദേശിക്കുന്നത്.
കൂടാതെ, കോവിഡ് -19 കേസുകളുടെ എണ്ണവും സാഹചര്യവും അനുസരിച്ച് സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജീകരിക്കുന്നതിന് കൂടുതൽ അധികാരം നൽകിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക