രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ അവസാന നാളുകളിൽ ആർക്കും വേണ്ടാത്ത അവസ്ഥ നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽനിന്ന് (ബിസിസിഐ) കരിയറിന്റെ അവസാന നാളുകളിൽ കുറച്ചുകൂടി ബഹുമാനം പ്രതീക്ഷിച്ചിരുന്നതായും അതു ലഭിച്ചില്ലെന്നും യുവരാജ് വെളിപ്പെടുത്തി. സ്പോർട്സ്കീഡയുടെ ‘ഫ്രീ ഹിറ്റ്’ എന്ന ഷോയിലാണ് കരിയറിന്റെ അവസാന നാളുകൾ യുവരാജ് ഓർത്തെടുത്തത്. രാജ്യത്തിനായി വലിയ സംഭാവനകൾ നൽകിയ താരങ്ങൾക്ക് അവർ അർഹിക്കുന്ന വിടവാങ്ങൽ നൽകണമെന്ന് അഭിപ്രായപ്പെട്ട യുവരാജ്, ഇന്ത്യയിൽ അത്തരമൊരു പതിവ് ഇല്ലെന്നും ചൂണ്ടിക്കാട്ടി.
താങ്കൾ ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ കുറച്ചുകൂടി മാന്യമായ വിടവാങ്ങൽ അർഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:
‘ഞാനൊരു ഇതിഹാസമാണെന്ന് തോന്നുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഏറ്റവും ആത്മാർഥതയോടെയാണ് ഞാൻ ക്രിക്കറ്റിനെ സമീപിച്ചിട്ടുള്ളതും ക്രിക്കറ്റ് കളിച്ചിട്ടുള്ളതും. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിൽ എനിക്ക് അത്ര നീണ്ട കരിയർ സാധ്യമായില്ല. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ളവരാണ് ഇതിഹാസങ്ങളെന്നാണ് ഞാൻ കരുതുന്നത്. പിന്നെ വിടവാങ്ങലിന്റെ കാര്യം. അത്തരം കാര്യങ്ങളൊന്നും ഞാനുൾപ്പെടെയുള്ള കളിക്കാരുടെ കൈകളിലല്ല. ബിസിസിഐയാണ് അതിൽ തീരുമാനമെടുക്കേണ്ടത്’ – യുവരാജ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ക്രിക്കറ്റിൽ അർഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ പോയ ആദ്യത്തെ താരമല്ല താനെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. സഹീർ ഖാൻ, വീരേന്ദർ സേവാഗ് തുടങ്ങിയവരുടെ അനുഭവം ഉദാഹരണമായി നിരത്തിയാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്.
‘കരിയറിന്റെ അവസാന ഘട്ടത്തിൽ അത്ര നല്ല അനുഭവമല്ല എനിക്കുണ്ടായത്. പക്ഷേ, നമ്മുടെ ചില മഹാന്മാരായ താരങ്ങൾക്ക് അവരുടെ കരിയറിന്റെ അവസാന നാളുകളിൽ നേരിട്ട അനുഭവം ഇതിലും ക്രൂരമാണ്. ഹർഭജൻ, സേവാഗ്, സഹീർ ഖാൻ തുടങ്ങിയവർക്കെല്ലാം അവസാന ഘട്ടത്തിൽ മോശം അനുഭവമാണ് ഉണ്ടായത്. ഇത് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പൊതു രീതിയാണ്. മുൻപും ഇത്തരം അനുഭവങ്ങൾ കണ്ട് ശീലിച്ചതുകൊണ്ട് എന്റെ കാര്യത്തിൽ വലിയ അദ്ഭുതമൊന്നും തോന്നിയില്ല’ – യുവരാജ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ ഗൗതം ഗംഭീർ, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവരും അർഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ പോയവരാണെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കായി ഇത്രയധികം സംഭാവനകൾ നൽകിയിട്ടുള്ള താരങ്ങളെ ഇത്തരത്തിൽ അവഗണിക്കരുതെന്നും യുവരാജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക