കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സിനും സഹായം എത്തിച്ച രാഹുല്‍ വയനാട്ടുകാരുടെ കുടിവെളള പ്രശ്നത്തിനും പരിഹാരം കണ്ടിരിക്കുകയാണ്. കുടിവെളളം കിട്ടാതെ നാളുകളായി ദുരിതത്തില്‍ കഴിയുന്ന വയനാട്ടിലെ കൂവലത്തോടിനാണ് രാഹുല്‍ ഗാന്ധി കുടിവെള്ളമെത്തിച്ചിരിക്കുന്നത്.
ജില്ലയിലെ വൈത്തിരി താലൂക്കിലെ കൂവലത്തോട് കോളനിയിലെ ആളുകള്‍ കുടിവെള്ളം ഇല്ലാതെയാണ് കഷ്ടപ്പെടുന്നത്. വര്‍ഷങ്ങളായി കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ് ഈ കോളനിയിലെ കുടുംബങ്ങള്‍.
വയനാട് മണ്ഡലത്തിലെ എംപി ആയതിന് ശേഷം ആദിവാസി മേഖലകളില്‍ രാഹുല്‍ ഗാന്ധി നല്ല ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിന്റെ കൂടി ഭാഗമായാണ് കൂവലത്തോടുകാര്‍ക്ക് വീട്ടുമുറ്റത്ത് കുടിവെള്ളം എത്തിയിരിക്കുന്നത്. കൂവലത്തോട് കോളനിയിലെ 40 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
കൂവലത്തോട് കോളനിയിലുളള 40 കുടുംബങ്ങളും കിലോ മീറ്ററുകളോളം നടന്നാണ് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉളള വെള്ളം ശേഖരിച്ചിരുന്നത്. കുടങ്ങളുമേന്തി ആളുകള്‍ വെള്ളം ശേഖരിക്കാന്‍ പോകുന്നത് ഇവിടെ നിത്യേനെ ഉളള കാഴ്ച ആയിരുന്നു. മഴക്കാലമാകുമ്പോള്‍ അവര്‍ വീടുകളില്‍ മഴവെള്ളം ശേഖരിച്ചും ഉപയോഗിച്ച് പോന്നു.
ഈ കുടുംബങ്ങളുടെ ദുരിതം ശ്രദ്ധയില്‍പ്പെട്ട എംപി ഉടനടി പ്രശ്നപരിഹാരം നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ 40 കുടുംബങ്ങളുടേയും വീടുകള്‍ക്ക് മുന്നില്‍ കുടിവെളള പൈപ്പ് സ്ഥാപിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി-വയനാട് എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. കൂവലത്തോട് നിവാസികള്‍ തങ്ങളുടെ എംപിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക