വൈറ്റ് ബോൾ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാൾ ആണെങ്കിലും അർഹിച്ച വിടവാങ്ങൽ ലഭിക്കാത്ത കളിക്കാരിൽ ഒരാളാണ് ഇന്ത്യന് താരം യുവരാജ് സിങ്. ഇന്ത്യ കിരീടം ചൂടിയ 2011 ലോകക്കപ്പിൽ മാൻ ഓഫ് ദ് ടൂർണമെന്റായ യുവി 2019ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. കരിയറിലെ അവസാന നാളുകളിൽ ആർക്കും വേണ്ടാത്ത അവസ്ഥ നേരിട്ടെന്ന് ചൂണ്ടിക്കാട്ടി യുവരാജ് സിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
2017ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലാണ് യുവി അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ആ വർഷം തന്നെ ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ തിരിച്ചുവരവ്. കട്ടക്ക് ഏകദിനത്തിൽ കരിയറിലെ ഉയർന്ന സ്കോർ (150) നേടുകയും ചെയ്തു. 2017 ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലും യുവരാജ് അംഗമായിരുന്നു. തിരിച്ചുവരവിൽ ക്യാപ്റ്റൻ വിരാട് കോലിയും മുൻ നായകൻ എം.എസ്.ധോണിയും തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം.
എന്റെ തിരിച്ചുവരവിന് വിരാട് കോലി പൂർണമായും പിന്തുണച്ചു. അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും തിരിച്ചുവരുമായിരുന്നില്ല. പക്ഷേ 2019 ലോകകപ്പിനെക്കുറിച്ചുള്ള ശരിയായ ചിത്രം എനിക്ക് കാണിച്ചുതന്നത് ധോണിയാണ്.’ – യുവരാജ് പറഞ്ഞു. സിലക്ടർമാർ നിങ്ങളെ പരിഗണിക്കുന്നില്ലെന്ന് ധോണി പറഞ്ഞു. അദ്ദേഹം എനിക്ക് വ്യക്തത നൽകി. അദ്ദേഹത്തെ കൊണ്ട് കഴിയുന്നതെല്ലാം തനിക്ക് വേണ്ടി ചെയ്തെന്നും യുവി വെളിപ്പെടുത്തി.
2011 ലോകക്കപ്പ് വരെ ധോണിക്ക് എന്നിൽ വളരെയധികം വിശ്വാസമുണ്ടായിരുന്നു, ‘നിങ്ങളാണ് എന്റെ പ്രധാന കളിക്കാരൻ’ എന്ന് എന്നോടു പറയാറുണ്ടായിരുന്നു. എന്നാൽ അസുഖം ഭേദമായി മടങ്ങിയെത്തിയ ശേഷം കളി മാറി. ടീമിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അതിനാൽ, 2015 ലോകക്കപ്പിൽ എന്തെങ്കിലും ചെയ്യാനാകുമെന്ന് എനിക്ക് തന്നെ വിശ്വാസമുണ്ടായിരുന്നില്ലെന്ന് യുവരാജ് പറഞ്ഞു.
ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയെക്കുറിച്ച് പരാതികൾ ഒന്നുമില്ലെന്നും യുവരാജ് പറഞ്ഞു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ചില കാര്യങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. കാരണം, ഏറ്റവുമൊടുവിൽ രാജ്യത്തിന്റെ നേട്ടമാണ് പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക