2021 മുതല്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് ഇ-പാസ്പോര്ട്ടുകള് മാത്രം വിതരണം ചെയ്യുന്നതിനായുള്ള തയാറെടുപ്പുകൾ നടത്തുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സർക്കാരാണ് ഇത് സബന്ധിച്ച നടപടികൾ എടുക്കുന്നത് . വ്യാജ പാസ്പോര്ട്ടുകള് തയാറാക്കുന്നത് തടയുന്നതിനും ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ് പുതിയ രീതിയിലേക്ക് മാറുന്നതെന്നാണ് വിശദീകരണം.
പദ്ധതി നടപ്പിലാക്കാനായുള്ള വിവര സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി അനുയോജ്യരായ ഏജന്‍സിയെയും കേന്ദ്രം അന്വേഷിച്ച് തെരഞ്ഞെടുക്കും. ട്രയല്‍ അടിസ്ഥാനത്തില്‍ നിലവില്‍ 20,000 ഒഫീഷ്യല്‍, ഡിപ്ലോമാറ്റിക് ഇ-പാസ്പോര്ട്ടുകള് രാജ്യം വിതരണം ചെയ്തിട്ടുണ്ട്.
ഇലക്ട്രോണിക് മൈക്രോപ്രൊസസര്‍ ചിപ്പുമായിട്ടാണ് ഇ-പാസ്പോര്ട്ടുകള് വരാന്‍ പോകുന്നത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുക്കും പാസ്പോര്‍ട്ടെന്നും അധികൃതര്‍ പറയുന്നു.
ഇ-പാസ്പോര്ട്ടുകള് ഇന്ത്യയിലെ 36 പാസ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നും വിതരണം ചെയ്യും. അതിനുള്ള സംവിധാനങ്ങള്‍ എല്ലാ ഓഫീസുകളിലും ലഭ്യമാക്കിയതിന് ശേഷമായിരിക്കുമത്. മണിക്കൂറില്‍ 10,000 മുതല്‍ 20,000 വരെ ഇ-പാസ്പോര്ട്ടുകള് നല്‍കാനുള്ള പ്രത്യേക സംവിധാനം പാസ്പോര്‍ട്ട് ഓഫീസുകളില്‍ ഒരുക്കും. പുതുതായി പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്കും റീ-ഇഷ്യൂ ചെയ്യുന്നവര്‍ക്കും 2021 മുതല്‍ ഇ-പാസ്പോര്ട്ടുകളായിരിക്കും നല്‍കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക