സെക്രട്ടറിയേറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കത്തി പോയ ഫയലുകളിലധികവും പേപ്പര്‍ ഫയലുകളാണെന്നും അതില്‍ മിക്കതിനും ബാക്കപ്പ് പോലുമില്ലെന്നും വിടി ബല്‍റാം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പൊളിറ്റിക്കല്‍ 2എ, 2ബി, പൊളിറ്റിക്കല്‍ 5 തുടങ്ങിയ സെക്ഷനുകളിലാണ് തീപിടിത്തമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതില്‍ മിക്കതിനും ബാക്ക് അപ് ഫയലുകള്‍ പോലുമില്ലെന്നാണ് മനസിലാക്കുന്നത്,’ വിടി ബല്‍റാം പറഞ്ഞു. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മനസിലായതിതാണെന്നും ബല്‍റാം പ്രതികരിച്ചു. ആസൂത്രിതമായതുകൊണ്ടാണ് ആളുകളെ സംഭവസ്ഥലത്ത് നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചതെന്നും ബല്‍റാം ആരോപിച്ചു.
വി.ഐ.പികളായി പ്രഖ്യാപിക്കാതെ തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്ന വി.ഐ.പികളുമായി ബന്ധപ്പെട്ട ഫയലുകള്‍, മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്നിവ സൂക്ഷിച്ചിടത്താണ് തീപിടിത്തം ഉണ്ടായത്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം തീപിടിത്തത്തില്‍ ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ലെന്നും സെക്രട്ടറിയേറ്റിലെ 95 ശതമാനം ഫയലുകളും ഇ ഫയലുകളാണെന്നും മുന്‍ എം.പിയും സി.പി.ഐ.എം നേതാവുമായ എം.ബി രാജേഷ് പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഗസ്റ്റ് ഹൗസ് റൂം ബുക്ക് ചെയ്യുന്നതായുള്ള ഫയലാണ് കത്തിയത്. അതിന് അനുമതി ചോദിക്കുന്നത് പോലും ഇ-മെയില്‍ വഴിയാണ്.ഇവര്‍ (പ്രതിപക്ഷം) പറയുന്നത് പോലുള്ള വലിയ ഒരു തീപിടിത്തമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല, നഷ്ടപ്പെടുകയുമില്ല. 2014 മുതല്‍ സെക്രട്ടറിയേറ്റിലെ എല്ലാ ഫയലും ഇ-ഫയല്‍ ആണെന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഇ-ഫയല്‍ ആയതാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക