തിരുവനന്തപുരം പുലയനാര്‍കോട്ട ടിബി ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഓണ്‍ലൈന്‍ വഴി നടക്കുന്ന ഉദ്ഘാടനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും.
പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഈ ലാബ് സഹായകരമാണ്. 1.30 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ലാബിനായി വിനിയോഗിച്ചത്. ലാബിന്റെ പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
ഡെന്റല്‍ കോളജിലെ കണ്‍സര്‍വേറ്റീവ് ഡന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ഡെന്റല്‍ ലാബ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഡോ. വിജി സാം ജോസഫിന് ലാബിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് വന്നിരുന്ന കൃത്രിമ പല്ല് നിര്‍മ്മാണം പൂര്‍ണമായും പുതിയ ലാബില്‍ നടത്താനാകും.
ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്ലെ, ഓണ്‍ലെ തുടങ്ങിയവ ഒരുപരിധിവരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ഡെന്റല്‍ ലാബ് സാക്ഷാത്ക്കരിക്കുന്നതോടെ ചുരുങ്ങിയ ചെലവില്‍ ഇവിടെ ചെയ്യാന്‍ സാധിക്കും. ബിപിഎൽ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും ഇവ സൗജന്യമായി ലഭ്യമാകും.
പൊതുമേഖലയില്‍ ദന്തല്‍ ലബോറട്ടറി ഉണ്ടായാല്‍ ക്ലിനിക്കല്‍ ഡെന്റിസ്ട്രിയുടെ അടിസ്ഥാനമായ വിവിധ ദന്തല്‍ പദാര്‍ത്ഥങ്ങളിലുള്ള ഗവേഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ കഴിയും. ദന്തല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം ഇത്തരത്തിലുള്ള ഒരു ലബോറട്ടറി പ്രത്യേകിച്ചും സിറാമിക് യൂണിറ്റോടുകൂടിയ സംവിധാനം കോളജിന്റെ അംഗീകാരത്തിനുള്ള നിബന്ധനകളില്‍ ഒന്നാണ്. കൂടാതെ സംസ്ഥാനത്തെ ദന്തല്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലബോറട്ടറി പരിശീലനം നല്‍കാനും ഈ ലാബ് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക