സന്ദീപ് വാരിയർ
കൺമുന്നിൽ കളി നടക്കുമ്പോഴും കരയ്ക്ക് ഇരിക്കേണ്ടി വരിക! ഒന്നും രണ്ടുമല്ല 55 മത്സരങ്ങൾ. നീണ്ട കാത്തിരിപ്പിനൊടുവിലാണു കഴിഞ്ഞ ഐപിഎൽ സീസണിൽ എനിക്ക് ആദ്യ മത്സരം കളിക്കാൻ അവസരം കിട്ടിയത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഞാൻ ടീമിലുണ്ടെന്നു ക്യാപ്റ്റൻ ദിനേഷ് കാർത്തിക് അറിയിച്ചതു മുതൽ ആദ്യ ബോൾ എറിഞ്ഞതുവരെയുള്ള സമയം അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
2013ൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിന്റെ ഭാഗമായതാണു ഞാൻ. 3 സീസൺ അവർക്കൊപ്പമുണ്ടായിരുന്നു. പിന്നീടു 3 സീസൺ പുറത്തിരുന്നു. കഴിഞ്ഞ വർഷമാണു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയത്. അവസാന 3 മത്സരങ്ങൾ കളിച്ചു.
കളിക്കാതെ പുറത്തിരിക്കുന്ന കാലത്ത് എന്നെ ഞെട്ടിച്ച ഒരാളുണ്ട്; സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. 2014ൽ ബാംഗ്ലൂരിന്റെ എവേ മത്സരത്തിനു മുംബൈയിൽ എത്തിയതാണ്. നെറ്റ്സ് പ്രാക്ടീസിനിടെ പന്തുകൊണ്ട് എന്റെ താടി പൊട്ടി. 6 തുന്നൽ വേണ്ടിവന്നു.
പിറ്റേന്നു കളിക്കു മുൻപു പുറത്തിരിക്കുമ്പോൾ പിന്നിലൊരാൾ വന്നു തട്ടി. സച്ചിൻ! അദ്ദേഹം വന്നത് എന്റെ സുഖവിവരം അന്വേഷിക്കാനായിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ, ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചു.
മറുപടി പറഞ്ഞത് എങ്ങനെയെന്ന് ഇപ്പോഴും ഓർമയില്ല! അദ്ദേഹം കാണിച്ച കരുതൽ അന്നത്തെ ഇരുപത്തിരണ്ടുകാരനു ഹൃദയത്തിൽ ചില്ലിട്ടു സൂക്ഷിക്കാവുന്ന ഓർമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക