പാലക്കാട്: പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ, സാമൂഹിക അകലം പാലിച്ച് പൂവേ പൊലി പാടി ഇത്തവണ തൊടിയിലും പാടത്തുമിറങ്ങി. പക്ഷെ അത് തിരുവോണത്തിന് പൂക്കളമിടാൻ പൂക്കൾ പറിക്കാനായിരുന്നില്ല, തുമ്പയ്ക്കും ചെണ്ടുമല്ലിക്കുമപ്പുറം നാട്ടുപ്പൂക്കൾ തേടിയും അവയെ വർഗ്ഗീകരിക്കാനും അടയാളപ്പെടുത്തുവാനുമായിരുന്നു അവരുടെ യാത്ര. അഗ്രഹാരത്തിന്റെ ചുവരിൽ അമ്പതിൽപ്പരം നാട്ടുപ്പൂക്കളെ അവർ ശേഖരിച്ച് വർഗീകരിച്ച് പ്രദർശനം നടത്തി. റോസിനും ചെണ്ട്മല്ലിക്കും ചെമ്പരത്തിക്കുമപ്പുറം കുട്ടികൾ കറുകയും മുക്കുറ്റിയും തിരുതാളിയും നിലപ്പനയും കയ്യോന്നിയും ചെറൂളയും വിഷ്ണുക്രാന്തിയും പൂവാം കുറുന്നിലയും മന്ദാരവും കാക്കപ്പൂവുമൊക്കെ പരിചയപ്പെട്ടു. അവയെ ചിത്രപ്രദർശനത്തിനെന്നോണം ഒരുക്കി. നിരവധിയാളുകൾ പ്രദർശനം കാണാവുനെത്തിയിരുന്നു.പുഷ്പങ്ങളുടെ വർഗ്ഗീകരണത്തിനായും അവയുടെ ഔഷധമൂല്യങ്ങളുടെ നാട്ടറിവ് ശേഖരണത്തിനായും തണൽ പ്രായമായ ആളുകളുടേയും വിദഗ്ദ്ധരുടേയും അഭിപ്രായങ്ങൾ തേടി.
തുടർന്ന് നാട്ടിക ശ്രീ നാരായണ കോളേജിലെ ബോട്ടണി വകുപ്പ് മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ എം എ സുരാജ്, കേരള ജൈവ വൈവിധ്യ ബോർഡിന്റെ പരിശീലകയുമായ ജിൻസി പി എം എന്നിവർ തണലിന്റെ അംഗങ്ങൾക്കായി ക്ലാസ്സ് നയിച്ചു. വീട്ടിനു ചുറ്റുമുള്ള നാട്ടുച്ചെടികളെ കുറിച്ചും ദശപുഷ്പങ്ങളെക്കുറിച്ചും സുരാജ് വിശദീകരിച്ചു. പാഴ്ച്ചെടികൾ എന്ന് എഴുതിത്തള്ളാറുള്ള ചെടികളുടെ ഔഷധമൂല്യങ്ങളെ കുറിച്ച് പ്രതിപാദിച്ചതും അവരുടെ പൗരാണിക സങ്കല്പങ്ങളെ കുറിച്ച് സുരാജ് പരാമർശിച്ചതും കുട്ടികൾ നൂതാനാനുഭവമായി.
അധിനിവേശം ചെടികൾ ഗ്രാമീണമായ സസ്യങ്ങളുടെ ജൈവവൈവിധ്യം തകർക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ജിൻസി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പച്ചയും ആഫ്രിക്കൻ പായലും നാടൻ ചെടികളെ വിസ്മൃതിയിലാക്കുന്നു എന്നും അവരുടെ ഔഷധമൂല്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു എന്ന് ജിൻസി കൂട്ടി ചേർത്തു. പാഴ്ച്ചെടി എന്നൊന്ന് പ്രകൃതിയിലില്ലെന്ന് ജിൻസി കുട്ടികളെ ഓർമ്മിപ്പിച്ചു.
“പൂവേ പൊലി” എന്ന പേരിലൊരുക്കിയ തണലിന്റെ ഓണാഘോഷത്തിന് ചുക്കാൻ പിടിച്ചത് ഷാജികുമാർ കെ, ദ്യുതി കെ എസ്, അഭിത സി, അഭിനവ് ആർ, വേദ് നിരഞ്ജൻ, ധ്വനി കെ എസ്, ഋഷികേഷ് എം, ആദിത്യ എം, വിസ്മയ സുകുമാരൻ, റോബിൻ എസ്, ഗോപാൽ എൻ, നിവേദ്യ എസ്, അമൃത ആർ, പുണ്യ ഉണ്ണികൃഷ്ണൻ, സുമി എസ്, നവനീത് ശിവദാസ് എന്നിവരായിരുന്നു.
പല്ലശ്ശന പടിഞ്ഞാറെ അഗ്രഹാരത്തിന്റെ കുട്ടികളുടെ കൂട്ടമായ തണൽ ഓണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന് പാത വരമ്പ് സ്റ്റുഡിയോ ഫ്ലോർ ആക്കിയത് ശ്രദ്ധേയമായിരുന്നു. സാമൂഹിക അകലം ഉറപ്പിക്കുകയും അതോടൊപ്പം പ്രകൃതി രമണീയമായ പശ്ചാത്തലത്തോടു കൂടിയുമാണ് തണൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചത്. കെ ഷാജികുമാർ മാസ്റ്ററാണ് ക്വിസ്സ് മാസ്റ്ററായ മത്സരം തിരക്കൊഴിഞ്ഞ റോഡിൽ സാമൂഹിക അകലം പാലിച്ച് നടത്തിയ പ്രശ്നോത്തരി കാഴ്ച്ചക്കാർക്കും നൂതനാനുഭവമായി.
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് തണൽ നടത്തിയ വൃക്ഷത്തെ നടലും ശ്രദ്ധേയമായിരുന്നു. നൂറോളം ഫലവൃക്ഷങ്ങൾ ഇന്ത്യ കണ്ട മികച്ച നേതാക്കന്മരുടെ പേര് കൊടുത്താണ് തൈകൾ കുട്ടികൾ നട്ടത്. കുട്ടികളുടെ കൂട്ടായ്മയിൽ ഇതാദ്യമായാണ് മഹാനുഭവന്മാരുടെ പേരിൽ തൈകൾ നട്ടത്.
ഗാന്ധി മാവും, ടാഗോർ പേരയും, ബഷീർ ഞാവലും, പിണറായി വേപ്പും, ശൈലജ മാവും, എം ടി ഞാവലും, നേതാജി പേരയും, ഗുരു മാവും, ഖസാക്ക് വേപ്പും, തിലക് പേരയുമൊക്കെയായാണ് തണലിന്റെ കുട്ടികൾ തച്ചങ്കോട് കനാൽ പാതയരികിൽ സാമൂഹിക അകലം പാലിച്ച് മാസ്ക്ക് ധരിച്ച് വൃക്ഷത്തൈകൾ നട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക