കഴിഞ്ഞ വർഷം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച മലയാളി താരമാണ് സന്ദീപ് വാരിയർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 3 മത്സരങ്ങളിൽ കളിച്ച സന്ദീപ് യുഎഇയിലെ പുതിയ എഡിഷനെയും പ്രതീക്ഷയോടെയാണ് കാണുന്നത്.
വീട്ടിൽ ‘കുറ്റിയടിച്ച്’ ഇരിപ്പായ ലോക്ഡൗൺ ദിനങ്ങളെക്കുറിച്ചും ഐപിഎല്ലിനായുള്ള തയാറെടുപ്പുകളെക്കുറിച്ചും സന്ദീപ് വാരിയർ സംസാരിക്കുന്നു.
‘കളിക്കളത്തിൽനിന്നുള്ള ഇടവേള എന്നിലെ ക്രിക്കറ്ററെ ഏറ്റവും മികച്ച രീതിയിൽ പരുവപ്പെടുത്താൻ സഹായിക്കുകയാണ് ചെയ്തത്. ബോളിങ്ങിലെ ശ്രദ്ധ വേണ്ട മേഖലകളിൽ കൂടുതൽ പരിശീലനം നടത്തി മെച്ചപ്പെടുത്താനും എന്റെ ശക്തികളെ തേച്ചു മിനുക്കി മൂർച്ച കൂട്ടാനും ഈ ബോണസ് ദിനങ്ങൾകൊണ്ടായി.
ശരീരത്തിൽ ഇതുവരെ നടത്താത്ത പരീക്ഷണങ്ങൾക്കുള്ള അവസരംകൂടിയായിരുന്നു ഒത്തുവന്നത്. ഞാൻ കഠിനമായ ഡയറ്റിങ് പാലിച്ചിരുന്ന ആളൊന്നുമായിരുന്നില്ല. എന്നാൽ സമയം ലഭിച്ചതോടെ ഡയറ്റിൽ കണിശത കാണിച്ച് ബോഡിയെ കൂടുതൽ ശക്തമായ ഷേപ്പിലേക്കു മാറ്റാൻ സാധിച്ചു.
എനിക്കു തോന്നുന്നത് ഞാനിപ്പോൾ എന്റെ ഫിറ്റ്നസിന്റെ പീക്കിലാണെന്നാണ്. വിശ്രമം ലഭിച്ച് ബോഡി ഫ്രെഷ് ആയതോടെ ഇപ്പോൾ കളിക്കളത്തിൽ ഇറങ്ങാനും നന്നായി കളിക്കാനുമുള്ള ഹംഗർ കൂടിയിട്ടുണ്ട്’.
‘എനിക്കു നന്നായി കളിക്കാൻ കഴിഞ്ഞ 2018 ലെ രഞ്ജി സീസൺ മുതൽ തുടർച്ചയായി മാച്ചുകൾക്കു നടുവിലാണ്. കേരളത്തിനായും ഇന്ത്യ എയ്ക്കായും മേഖലാ മത്സരങ്ങൾക്കു വേണ്ടിയും ഐപിഎല്ലിലുമെല്ലാമായി നിരന്തരം കളത്തിൽ തന്നെയായിരുന്നു. ആ ക്ഷീണമെല്ലാം മറികടക്കാൻ ഇടവേളകൊണ്ടു സാധിച്ചു.
കളിച്ചുകൊണ്ടേയിരിക്കുമ്പോൾ നമ്മുടെ കളിയെക്കുറിച്ച് ചിന്തിക്കാൻ അധികം സമയം കിട്ടില്ല. എന്നാൽ ഇപ്പോൾ എന്തൊക്കെ കാര്യങ്ങളിലാണ് ഞാൻ മെച്ചപ്പെടേണ്ടതെന്നു സ്വയം കണ്ടെത്തി കുറ്റമറ്റതാക്കി. ഇൻസ്വിംഗറിനെ കൂടുതൽ മികച്ചതാക്കാനും സമയം ചെലവഴിച്ചു. കളത്തിലെ എന്റെ മൊബിലിറ്റി കൂട്ടാനും കാർഡിയോ മെച്ചപ്പെടുത്താനും പറ്റി’.
‘കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റിയത് വലിയ നേട്ടമായാണ് കാണുന്നത്. ലോക്ഡൗൺ കാലത്ത് ഞാൻ കുക്കിങ് പഠിച്ചു. നേരത്തേ നിന്നു പോയ പുസ്തക വായന തിരിച്ചു പിടിക്കാനായി. വീട്ടിൽ തന്നെയായിരുന്നു പരിശീലനം. ഒറ്റയ്ക്കു പരിശീലക്കുന്നതാണ് എന്റെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക