പതിമൂന്നുകാരിയായ മകളെ എട്ട് പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി. ഒഡീഷയിലെ ഭൂവനേശ്വറിലാണ് സംഭവം. മാർച്ചിനും ഏപ്രിലിനും ഇടയിലായി മകളെ എട്ട് പേർ ചേർന്ന് തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതിയിലുള്ളത്. രണ്ട് മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കുട്ടിയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മകളെ തുടർച്ചയായി പീഡനത്തിനിരയാക്കിയ സംഘം, സംഭവം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്നത്. അടുത്തിടെ കുട്ടി മതാപിതാക്കളോട് ക്രൂരതയെക്കുറിച്ച് പറഞ്ഞതോടെയാണ് ഇവർ പരാതി നൽകുന്നത്. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഓഗസ്റ്റ് 30നാണ് അമ്മപോലീസിനെ സമീപിച്ചത്.
പ്രതികളെക്കുറിച്ച് കുട്ടി വിവരം നൽകിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും ഭൂനവേശ്വർ സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഉമാശങ്കർ പറഞ്ഞു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
‘മൊഴി രേഖപ്പെടുത്തുന്നതിനിടെ പ്രതികളിൽ രണ്ട് പേർ ഒരു മാധ്യമ സ്ഥാപനത്തിൽ നിന്നുള്ളതാണെന്നും ഒരാൾ പോലീസുകാരനാണെന്നുമാണ് കുട്ടി ആരോപിച്ചത്. രണ്ട് പേർ അവരുടെ കൂട്ടാളികളാണ്, മറ്റ് രണ്ട് പേർ സെക്യൂരിറ്റി ഉദ്യോഗസ്ഥരും. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി’ ഡിസിപി പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക