ലഹരിമരുന്നുകേസിൽ നടി റിയ ചക്രവർത്തിയുടെയും സഹോദരൻ ഷോവിക്കിന്റെയും ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളി. ഇവർക്കു പുറമെ ആരോപണവിധേയരായ മറ്റ് എട്ടു പേരുടെ ജാമ്യഹർജിയും തള്ളിയിട്ടുണ്ട്. വിധിക്കെതിരെ റിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന. ഈമാസം 22 വരെയാണു റിയയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
താൻ നിരപരാധിയാണെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നിർബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതാണെന്നും റിയ കോടതിയിൽ ആരോപിച്ചു. കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ജാമ്യം അനുവദിക്കണമെന്നും നടിയുടെ അഭിഭാഷകൻ വാദിച്ചു. ചോദ്യം ചെയ്യുമ്പോൾ വനിതാ ഓഫിസർമാരുണ്ടായിരുന്നില്ല.
റിയ കടത്തിയെന്നാരോപിക്കുന്ന ലഹരിമരുന്നിന്റെ അളവ് എത്രയെന്നോ, എത്ര പണം മുടക്കിയെന്നോ പറയുന്നില്ല. അന്തരിച്ച നടനും കാമുകനുമായ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിച്ചിരുന്നു എന്ന ആരോപണവും വിശദീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക