കെ.ടി ജലീല്‍ രാജിവെക്കില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. ചോദ്യം ചെയ്തതു കൊണ്ടു മാത്രം കെ.ടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്നാണ് നേതൃത്വം പറയുന്നത്. കുറ്റം കോടതിയില്‍ തെളിയിക്കപ്പെടുമ്പോള്‍ രാജി പരിഗണിക്കുമെന്നും നേതൃത്വം പ്രതികരിച്ചു.
ചില വിവരങ്ങള്‍ ആരായാന്‍ അന്വേഷണ ഏജന്‍സികള്‍ സാധാരണ ആള്‍ക്കാരെ വിളിപ്പിക്കാറുണ്ട്. ഇപ്പോഴത്തെ നടപടി അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതതു കൊണ്ടു രാജി വെക്കാന്‍ പോയാല്‍ ഒരുപാട് പേര് രാജിവെക്കേണ്ടി വരുമെന്നുമാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.
പോളിറ്റ് ബ്യൂറോ യോഗം നാളെ ചേരുന്നുണ്ട്. എന്നാല്‍ ജലീലിന്റെ വിഷയമല്ല പ്രധാന ചര്‍ച്ചയെന്നാണ് സൂചന.
കെ.ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷവും ബി.ജെ.പിയും ആവശ്യം ശക്തമാക്കിയതിനിടയിലാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച രാവിലെയാണ് കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. നയതന്ത്ര മന്ത്രാലയം ബാഗേജുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക