പരീക്ഷണാത്മക കോവിഡ് വാക്സിന് പുറത്തിറക്കാന് തയ്യാറെടുക്കുന്നതായി യുകെ ആസ്ഥാനമായ മരുന്നു നിർമാണ കമ്പനി മോഡേണ. വാക്സിൻ വിതരണത്തിനായി ഇതിനകം 1.1 ബില്യൺ ഡോളർ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ സ്റ്റീഫൻ ബാൻസെൽ പത്രക്കുറിപ്പിൽ അറിയിച്ചു. വാക്സിന് വിതരണത്തിന് യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായ് കരാറുകളിൽ ഒപ്പുവെച്ചതായും ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് സർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. എംആർഎൻഎ ‑1273 എന്ന് വിളിക്കപ്പെടുന്ന മോഡേണ വാക്സിനിൽ മെസ്സൻജർ ആർഎൻഎ അഥവാ എംആർഎൻഎ എന്ന ജനിതക വസ്തു അടങ്ങിയിട്ടുണ്ട്. ഇത് വൈറസിനെ പ്രതിരോധിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നുവെന്നാണ് ഗവേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
വിപണിയിൽ ഇതുവരെ അംഗീകൃത ഉൽപ്പന്നങ്ങളില്ലാത്ത മോഡേണ, വൻകിട മരുന്ന് നിർമ്മാതാക്കളായ ജോൺസൺ & ജോൺസൺ, ഫിസർ എന്നിവയ്ക്കൊപ്പം വാക്സിനുള്ള അന്തിമ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നാണ്. മോഡേണയുടെ 30,000 പേർ പങ്കെടുക്കുന്ന അവസാനഘട്ട ട്രയലിനായി കഴിഞ്ഞയാഴ്ച എൻറോൾമെന്റ് പൂർത്തിയാക്കിയിരുന്നു. അതുവരെ 25,650 ൽ അധികം പേർക്ക് കമ്പനിയുടെ രണ്ട് ഡോസ് കോവിഡ് 19 വാക്സിൻ നൽകിയിട്ടുണ്ട്.
ട്രയലിന്റെ 70 ശതമാനം എങ്കിലും ഫലപ്രദമാണെന്ന് വിലയിരുത്തലിൽ തെളിഞ്ഞാൽ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ വാക്സിൻ ഉപയോഗിക്കാൻ അടിയന്തര എഫ്ഡിഎ അംഗീകാരം തേടുമെന്ന് മോഡേണ ഇങ്ക് റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. റിപ്പോർട്ട് അനുസരിച്ച്, 12 നും 18 നും ഇടയിൽ പ്രായമുള്ളവരിൽ കോവിഡ് 19 വാക്സിൻ പരീക്ഷിക്കാൻ ജോൺസൺ ആൻഡ് ജോൺസനും പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക