കണ്ണൂർ :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂവെന്ന് ശുചിത്വമിഷന് എക്സിക്യൂട്ടൂവ് ഡയറക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഹരിത പെരുമാറ്റ ചട്ടത്തിനനുസരിച്ച് മാത്രമെ നടത്താവൂ. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന എല്ലാവിധ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവാക്കണം. പ്ലാസ്റ്റിക് പേപ്പര്‍, കപ്പുകള്‍, തെര്‍മോക്കോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് പ്രചരണ സാമഗ്രികള്‍ (കൊടി, തോരണം, ബാഡ്ജ്) എന്നിവ അനുവദനീയമല്ല. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതത് തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടിയെടുക്കണം. ജില്ലയിലെ മുഴുവന്‍ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും ഇലക്ഷന് ബൂത്തുകളും മാലിന്യ മുക്തമായിരിക്കുവാന് എല്ലാവരും സഹകരിക്കണം.
പോളിങ്ങ് സ്റ്റേഷനുകളിലേക്ക് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്ലാസ്റ്റിക്/ ഡിസ്പോസിബിള്‍ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണം. ഇലക്ഷന് പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ ക്ലാസുകളിലും ഹരിത പെരുമാറ്റച്ചട്ടപാലനം കൂടി ഉള്‍പ്പെടുത്തണമെന്നും ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കൊവിഡ് രോഗബാധിതര്‍ക്ക് നേരിട്ട് വോട്ടു ചെയ്യാം; നിയമത്തില്‍ ഭേദഗതി വരുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക