അണ്ണാ ഡി.എം.കെയുമായുള്ള സഖ്യത്തിലെ പടലപ്പിണക്കങ്ങൾ പരിഹരിച്ച് അമിത്ഷായുടെ ചെന്നൈ സന്ദർശനം. നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി അണ്ണാ ഡിഎംകെ സഖ്യം തുടരുമെന്ന പ്രഖ്യാപനം ഉണ്ടായി. പ്രമുഖരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്ന അവകാശ വാദം പക്ഷേ പൂര്ണമായി പ്രാവർത്തികമായില്ല.
റോഡ് ഷോയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിൽ നിന്നറങ്ങി നടന്ന് പ്രവർത്തകർക്ക് അഭിവാദ്യം, എംജിആറിന്റെയും ജയലളിതയുടേയും ചിത്രങ്ങളിൽ പുഷ്പാർച്ചന,ശ്രീലങ്കൻ തമിഴ് വികാരം ആളികത്തുന്ന പ്രസംഗം. തമിഴകത്ത് ചുവടുറപ്പിക്കാൻ മുഴുവൻ തുറുപ്പുചീട്ടുകളും ഇറക്കിയാണ് ബിജെപി പ്രചാരണത്തിന് അമിത് ഷാ തുടക്കം കുറിച്ചത്. ടു ജി സെപ്ക്ട്രം അഴിമതി ഉൾപ്പടെ പരാമർശിച്ച് ഡിഎംകെയും കോൺഗ്രസിനെയും ഷാ കടന്നാക്രമിച്ചു.
കീഴ് വഴക്കങ്ങൾ മറികടന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മന്ത്രിമാരും നേരിട്ടെത്തിയാണ് ആഭ്യന്തര മന്ത്രിയെ സ്വീകരിച്ചത്. ഒപിഎസും ഇപിഎസുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ച നടത്തി. പുതിയ കാലഘട്ടത്തിലെ ചാണക്യനാണ് അമിത് ഷായെന്നും അണ്ണാഡിഎംകെ ബിജെപി സഖ്യം ഭരണ തുടർച്ച നേടുമെന്നും പനീർ സെൽവം അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അണ്ണാ ഡി.എം കെ സഖ്യം തുടരുമെന്ന് ഷായെ വേദിയിലിരുത്തി എടപ്പാടി പളനി സാമി പ്രഖ്യാപിച്ചു.
ഖുശ്ബുവിന് പിന്നാലെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനുള്ള സജീവ ചർച്ചകൾ തുടരുകയാണ്. രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചർച്ചകൾ നീട്ടിവയ്ക്കാം എന്ന നിലപാടിലാണ് താരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം മാത്രമായിരുന്നു തമിഴ്നാട്ടിലെ ബിജെപി വോട്ട്. ഇത്തവണ വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബിജെപി അമിത് ഷായുടെ അപ്രതീക്ഷിത കൂടിക്കാഴ്ചകൾ ഉണ്ടായേക്കുമെന്ന നിലപാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക