കണ്ണൂർ :കൊവിഡ് പോസിറ്റീവ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ വോട്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി ജില്ലയില്‍ 116 ടീമിനെ നിയോഗിച്ചു. ഒരു സ്പെഷ്യല്‍ പോളിങ്ങ് ഓഫീസറും ഒരു സ്പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഒരു ടീമില്‍ ഉണ്ടാവുക. ഇങ്ങനെ 232 പോളിങ്ങ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി.
ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് അടിസ്ഥാനത്തിലാണ് ഈ ടീമിനെ നിയോഗിച്ചിട്ടുള്ളത്. ബന്ധപ്പെട്ട റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ നിര്‍ദേശാനുസരണം ആവശ്യമായ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷനിലുമായി സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും. ഡിസംബര്‍ അഞ്ചിന് രാവിലെ 9.30 ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാനാണ് ടീമിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്ന് തന്നെ ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. കൊവിഡ് പ്രതിരോധത്തിനാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഇവര്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കും. സ്പെഷ്യല്‍ പോളിങ്ങ് ഓഫീസറും സ്പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റും മാസ്ക്ക്, ഗ്ലൗസ്, ഫേസ്ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചായിരിക്കും ബാലറ്റ് വിതരണം നിര്‍വഹിക്കുക. ഓരോ ടീമിനും വാഹനവും നല്‍കും. സ്പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍ക്ക് 1250 രൂപയും സ്പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റിന് 1000 രൂപയുമാണ് പ്രതിദിന വേതനമായി തെരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ചിട്ടുള്ളത്.
ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല; എം.ടിയെ കുറിച്ച് ഹരിഹരന്
കൊവിഡ് പോസിറ്റീവ്, ക്വാറന്റൈന് വോട്ടര്‍മാരുടെ പട്ടിക ജില്ലാ മെഡിക്കല്‍ ഓഫീസാണ് തയ്യാറാക്കുക. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വീടുകളിലോ ആശുപത്രികളിലോ സിഎഫ്എല്‍ടിസികളിലോ നേരിട്ട് എത്തി പോസ്റ്റല്‍ ബാലറ്റ് കൈമാറും. ഡിസംബര്‍ 14ന് പോളിങ്ങ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഡിസംബര്‍ അഞ്ചിനാണ് ആദ്യ പട്ടിക തയ്യാറാക്കുക. 13ന് വൈകിട്ട് മൂന്ന് മണിവരെ പോസിറ്റീവ് ആകുകയോ ക്വാറന്റൈനിലാവുകയോ ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കിയാണ് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കുന്നത്. അതിനുശേഷമുള്ളവര്‍ക്ക് പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ടുചെയ്യാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക