ജനുവരി മുതൽ കാറുകളുടെ വില കൂട്ടേണ്ടിവരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ. അസംസ്കൃത സാധനങ്ങളുടെ ചെലവ് ഉയർന്നതാണ് തിരിച്ചടിയായതെന്നും കമ്പനി ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം നിർമാണ ചെലവ് ഗണ്യമായി വർധിച്ചുവെന്ന് മാരുതി സുസുകി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ, 2021 ജനുവരിയിലെ വിലവർധനയിലൂടെ മുകളിൽ പറഞ്ഞ അധിക ചെലവിന്റെ കുറച്ച് ഭാരം ഉപയോക്താക്കൾക്ക് കൈമാറേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നു. വില വർധനവ് വ്യത്യസ്ത മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും- കമ്പനി കൂട്ടിച്ചേർത്തു.
നിലവിൽ 12 ലക്ഷം രൂപവരെയുള്ള വിവിധ മോഡലുകളാണ് മാരുതി വിപിണിയിലിറക്കുന്നത്. 2.95 ലക്ഷം വിലവരുന്ന ആൾട്ടോ മുതൽ 11.52 ലക്ഷം രൂപ വിലവരുന്ന മൾട്ടി പർപ്പസ് വെഹിക്കിളായ എക്സ്എൽ6 വരെയാണ് ഇവ. (ഡൽഹി എക്സ് ഷോറൂംവില).
ലോക്ക്ഡൗൺ വരുത്തിയ തിരിച്ചടികളിൽ നിന്ന് കമ്പനി കരകയറുന്നതിനിടെയാണ് വില വർധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നവംബറിൽ കാർ വിൽപനയിൽ 2.4 ശതമാനം ഇടിവാണുണ്ടായത്. മുൻ വർഷം ഇതേമാസം 1,39,133 ലക്ഷം കാർ വിറ്റ സ്ഥാനത്ത് ഇത്തവണ 1,35,775 കാറുകളാണ് വിൽക്കാൻ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക