തൃശൂർ: മന്ത്രി എ സി മൊയ്തീൻ തെരഞ്ഞെടുപ്പിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. മന്ത്രി 6.55ന് വോട്ട് ചെയ്തുവെന്നും ഇത് ചട്ടലംഘനമാണെന്നും അനിൽ അക്കര ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെക്കുംകര കല്ലമ്പാറ ബൂത്തിലാണ് മന്ത്രി രാവിലെ വോട്ട് ചെയ്തത്. ‘മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തിൽ വോട്ട് ചെയ്തത് 6.55ന്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം”- അനിൽ അക്കര ഫേസ്ബുക്കിൽ ആരോപിച്ചു.
മാതൃകാപരമായി തെരഞ്ഞെടുപ്പ് നടത്താൻ നേതൃത്വം നൽകേണ്ട പഞ്ചായത്ത് മന്ത്രി തന്നെയാണ് മാടമ്പിത്തരം കാട്ടിയതെന്ന് അനിൽ അക്കര പറഞ്ഞു. ഇതിനെതിരെ കമ്മീഷന് പരാതി നൽകും. നീതിപൂർവകമായി തെരഞ്ഞെടുപ്പ് നടത്തേണ്ട പഞ്ചായത്ത് മന്ത്രി ചട്ടലംഘനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകളിൽ. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേ ശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്.
47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്റേഴ്സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്.
ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തടസം കൂടാതെ നടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക