ഒരു നേരമ്പോക്കിന് ലോട്ടറിയെടുത്തതാണ് ബ്രിസ്ബെയ്ൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇരുപതുകാരൻ. അത് ജീവിതം മാറ്റിമറിക്കാൻ പോകുന്നതാണെന്ന് ഈ ചെറുപ്പക്കാരന് അറിയില്ലായിരുന്നു. താൻ എടുത്ത പവർബോൾ ജാക്ക്പോട്ട് അടിച്ചപ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് വിദ്യാർത്ഥി പറയുന്നു.
തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തറിയുന്നതിൽ വിദ്യാർത്ഥിക്ക് താത്പര്യമില്ല. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനായി സസ്പെൻസ് നിലനിർത്താനാണ് ഇയാൾക്ക് താത്പര്യം.
ലോട്ടറി അടിച്ച ഭാഗ്യവാന്മാരെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ താനും അവരിൽ ഒരാളാകുമെന്ന് ആഗ്രഹിച്ചിരുന്നതായി യുവാവ് പറയുന്നു, “ഭാഗ്യവാൻ, അടുത്ത തവണ ഒരുപക്ഷേ ഞനായിരിക്കും” എന്നായിരുന്നു ചിന്തിച്ചത്. എന്നാൽ അത് യഥാർത്ഥത്തിൽ സംഭവിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്ന് യുവാവ് പറയുന്നു.
1,47,06,50,000 ഇന്ത്യൻ രൂപയാണ് ജാക്ക്പോട്ടിലൂടെ ഇരുപതുകാരൻ നേടിയത്. ചെറിയ പ്രായത്തിൽ ഇത്രയും വലിയ സമ്പന്നനായതോടെ ഇനി എന്താണ് ഭാവി പരിപാടി എന്ന് ചോദിച്ചാൽ ഒരു ചെറുപുഞ്ചിരിയോടെയുള്ള വിദ്യാർത്ഥിയുടെ മറുപടി ഇങ്ങനെയാണ്,
“ഇനി ഞാൻ ഒരിക്കലും ജോലിക്ക് പോകില്ല”. ഇതാണ് വിദ്യാർത്ഥിയുടെ ഭാവിയെ കുറിച്ചുള്ള പ്ലാൻ. തന്റെ തീരുമാനത്തിന് പിന്നിലെ കാരണത്തെ കുറിച്ചും യുവാവ് പറയുന്നു, ആളുകൾ ആയുസ്സ് മുഴുവൻ ജോലിക്ക് വേണ്ടിയാണ് കളയുന്നത്. താൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രഥമ പരിഗണന നൽകും. അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനുമാണ് തന്റെ തീരുമാനമെന്ന് യുവാവ് പറയുന്നു. കോവിഡിനെ തുടർന്ന് പലരും കടുത്ത പ്രതിസന്ധിയിൽ കൂടിയാണ് കടന്നുപോയത്. അവരെ സഹായിക്കുകയാണ് ലക്ഷ്യം.
കൂടാതെ, നിലവിൽ തുടരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും യുവാവിന് പദ്ധതിയുണ്ട്. കൂടുതൽ പണം അതിനു വേണ്ടി ചെലവഴിക്കാനാകുമെന്ന സന്തോഷത്തിലാണ് ഇയാൾ.
ലോട്ടറി അടിച്ചെന്ന് അറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഫോണിൽ ആരെ വിളിച്ച് വിവരം പറയണമെന്ന് പോലും പെട്ടെന്ന് ഓർക്കാൻ പറ്റിയില്ല. പാതിരാത്രിയാണ് ലോട്ടറി അടിച്ച വിവരം അറിയുന്നത്. കുടുംബത്തെ വിളിച്ചെങ്കിലും എല്ലാവരും ഉറക്കത്തിലായിരുന്നു.
അതിനാൽ നേരം പുലരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. ലോട്ടറി അടിച്ച രാത്രി സന്തോഷം കാരണം ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല. സിനിമ കണ്ട് മനസ്സിനെ ശാന്തമാക്കാനായിരുന്നു ശ്രമമമെന്നും യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക