മരിക്കുന്നതിന് മുൻപ് എന്നെ അടുത്ത് വിളിച്ച് പറഞ്ഞു, മോനെ, അച്ഛൻ രക്ഷപെടുമെന്ന് തോന്നുന്നില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്നും രാവിലെ അച്ഛൻ ഭക്ഷണം കൊണ്ടുകൊടുക്കുന്നത് പോലെ നീയും കൊണ്ടുകൊടുക്കണം. ഈ സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭക്ഷണം കൊടുക്കാൻ പുതിയ പാത്രങ്ങളും അച്ഛൻ വാങ്ങിവച്ചിരുന്ന്..’ വിങ്ങിപ്പൊട്ടി അവൻ പറഞ്ഞ വാക്കുകൾക്ക് പിന്നിൽ ഒരുപാട് വിശന്നവയറുകൾക്ക് അന്നം എത്തിച്ച അച്ഛന്റെ നന്മ കൂടിയാണ് മുന്നിട്ടുനിന്നത്.
അലഞ്ഞു തിരിയുന്നവർക്കും, വിശന്നിരിക്കുന്നവർക്കും പൊതിച്ചോറു നൽകുക എന്നതായിരുന്നു രാജന്റെ സന്തോഷങ്ങളിൽ ഒന്ന്. തെരുവിൽ അലഞ്ഞു തിരിയുന്നവർക്കായി സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചത് 2 വർഷം മുൻപാണ്. ആഴ്ചയിൽ രണ്ടു ദിവസം വീതമായിരുന്നു വിതരണം. ലോക്ഡൗൺ കാലത്തിത് ആഴ്ചയിൽ മിക്ക ദിവസവുമാക്കിയത്.
ആശാരിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന രാജൻ സ്വന്തം വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. പിന്നീട് അറിഞ്ഞവരിൽ ചിലർ സഹായിച്ചു. ഇപ്പോൾ ആഴ്ചയിൽ 5 ദിവസം ഭക്ഷണവിതരണം നടത്തിയിരുന്നെന്നും നാട്ടുകാർ പറയുന്നു. രാജന്റെ ഭാര്യ അമ്പിളി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. മാനസിക വെല്ലുവിളി നേരിടുന്നവരെ തിരഞ്ഞുപിടിച്ചാണ് രാജൻ ഭക്ഷണം നൽകിയിരുന്നത്. ചിലപ്പോൾ അവർ ഭക്ഷണം കഴിച്ചു തീരുന്നതു വരെ അവർക്കൊപ്പം ചിലവഴിക്കാറുണ്ടെന്നും സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക