പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍.
കോവിഡ് അന്വേഷണത്തിന് മങ്ങലേല്പിച്ചു. തമിഴ്നാട്ടിലുള്‍പ്പെടെ അന്വേഷണം നടന്നു. തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ വ്യക്തമായ ഉത്തരമുണ്ട്, വൈകാതെ തീരുമാനമാകുമെന്നും സൈമണ്‍ പറഞ്ഞു.
കെ.ജി.സൈമണ്‍ ഈ മാസം 31ന് വിരമിക്കും. അതിനു മുന്‍പ് കേസില്‍ വ്യക്തത ഉണ്ടാകുമെന്നാണ് അറിയുന്നത്. 2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല.
പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്.
എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക