ഡല്‍ഹി: ലോകത്ത് ഏറ്റവും വലിയ കോവിഡ് വാക്സിന് വിതരണത്തിന് രാജ്യം ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിതരണത്തിലുളള അടിസ്ഥാന സൗകര്യങ്ങളെല്ലാം തയാറായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന് തന്നെ എല്ലാവര്ക്കും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ രാജ്കോട്ടില്‍ പുതിയതായി ആരംഭിക്കുന്ന എയിംസിന്റെ ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ വാക്സിന് വിതരണത്തിന് എതിരായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ ഇന്ത്യയില്‍ പെട്ടെന്ന് പടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്കോട്ടിലെ 201 ഏക്കറിലാണ് പുതിയ എയിംസ് ആരംഭിക്കുന്നത്. 1,195 കോടി രൂപ ചെലവില്‍ 750 ബെഡുളള ആശുപത്രി സമുച്ചയവും ഗവേഷണ കേന്ദ്രങ്ങളും ആരംഭിക്കും. 2022 പകുതിയോടെ എയിംസ് സംസ്ഥാനത്തിന് സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിനിടെ രാജ്യത്ത് 25 പേര്‍ക്കുകൂടി അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. പൂനെ നാഷണല്‍ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ ഇന്ത്യയില്‍ 150 പേര്‍ക്കാണ് ജനിതകമാറ്റം വന്ന അതിതീവ്ര കോവിഡ് ബാധിച്ചിരിക്കുന്നത്.
വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഡിസംബര്‍ 23ന് മുമ്പ് ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലെത്തിയത് 31000 പേരാണ്. ഇതില്‍ 2400 പേരെ മാത്രമാണ് നിരീക്ഷണത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക