വാക്സീനുകൾ നൽകി തുടങ്ങിയതോടെ കൊറോണ വൈറസിനെ വരുതിയിലാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ലോകം. പലരാജ്യങ്ങളിലും പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുമുണ്ട്.
എന്നാൽ ഈ വർഷവും കോവിഡ് കടുത്ത പ്രതിസന്ധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വ്യാപനത്തിന്റെ ഗതിയും മറ്റു ചില വിഷയങ്ങളും പരിഗണിക്കുമ്പോൾ ഈ വർഷം കോവിഡ് കൂടുതൽ കടുക്കുമെന്ന് ലോകാരോഗ്യ സംഘടന എമർജൻസീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മൈക്ക് റയാൻ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് പോസിറ്റീവായ കാര്യങ്ങളിൽ ശ്രദ്ധയൂന്നണമെന്നും ഓരോ രാജ്യങ്ങളിലും ഫലപ്രദമായി നടപ്പാക്കിയ കാര്യങ്ങളെ സംബന്ധിച്ച വിജ്ഞാനം പങ്കുവയ്ക്കപ്പെടണമെന്നും ഡോ. റയാൻ ചൂണ്ടിക്കാട്ടി. കൊറോണ വൈറസിന്റെ കൂടുതൽ വകഭേദങ്ങൾ ഇനിയും ഉണ്ടാകാമെന്ന സൂചനയും ലോകാരോഗ്യ സംഘടന നൽകുന്നു.
പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതിന് ജനിതക സീക്വൻസിങ് നടത്തേണ്ടതിന്റെ ആവശ്യകതയും WHO കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഊന്നി പറയുന്നു.350000 സീക്വൻസുകൾ ഇതിനകം പരസ്യം ആയിട്ടുണ്ടെങ്കിലും ഇവയൊക്കെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ നിന്നാണ്.
വൈറസിന് ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചറിയാൻ ജനിതക സീക്വൻസിങ്ങിന്റെ ഭൂപരിധി മെച്ചപ്പെടുത്തണമെന്ന് WHO ടെക്നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവും അഭിപ്രായപ്പെടുന്നു. യുകെയിൽ അടക്കം റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും അവ രോഗതീവ്രത വർധിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക