വൈക്കത്ത് വാഹനപരിശോധനയ്ക്കിടെ അപമര്യാദയായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. ഹെല്‍മെറ്റില്ലാതെ യാത്രചെയ്തതിന് സിപിഐ പ്രവര്‍ത്തകനായ അഭിഭാഷകനെയും ഭാര്യയെയും തടഞ്ഞ സംഭവത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നത്.
ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നുവെന്നും ബൈക്ക് യാത്രികയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് ആരോപണം.
ശനിയാഴ്ച ഉച്ചയ്ക്കാണ് സിപിഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ രഞ്ജിത്തിനെയും ഭാര്യയെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പിന്‍സീറ്റിലിരുന്ന രഞ്ജിത്തിന്റെ ഭാര്യ ഹെല്‍മെറ്റ് വെച്ചിരുന്നില്ല.
വാഹനരേഖകൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതോടെ തര്‍ക്കമായി. സിപിഐ പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തി ഉദ്യോഗസ്ഥരെ തടഞ്ഞു. ഉദ്യോഗസ്ഥര്‍ മദ്യപിച്ചിട്ടുണ്ടെന്നും ആരോപിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
ഉദ്യോഗസ്ഥരെ തടഞ്ഞ വീഡിയൊ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണം തടസം നിന്നതിനുള്പ്പെടെ രഞ്ജിത്തിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്കി.
ഇത് സിപിഐയെ ചൊടിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐയും കേരള മഹിള സംഘവും രംഗതെത്തി.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ദമ്പതികളുടെ പരാതി സ്വീകരിക്കാൻ പോലിസ് തയാറായിട്ടില്ല. വാഹനരേഖകൾ ആവശ്യപ്പെട്ടപ്പൊൾ രഞ്ജിത്ത് വെല്ലുവിളിച്ച് അസഭ്യം പറയുകയും കലാപത്തിന് ശ്രമിച്ചുവെന്നുമാണ് ഉദ്യോഗസ്ഥരുടെ പരാതി.
അപകട സാധ്യതയേറിയ സ്ഥലങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ എഐവൈഎഫും പ്രതിഷേധവുമായെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നപടിയില്ലെങ്കില് സമരം ശക്തമാക്കാനാണ് ഇടത് സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക