തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല. നിയമസഭയിലും പാര്‍ലമെന്റിലും ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ എന്‍.എസ്.എസ് ഭാരവാഹികളുമായി നേരിട്ട് സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
‘നിയമസഭയില്‍ എം.വിന്‍സെന്റ് അനൗദ്യോഗിക ബില്‍ നല്കി. ബില്ല് അവതരിപ്പിക്കുന്നതിന് നിയമപരപമായ പ്രാബല്യമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യം അപ്രസക്തമാണ്. ബില്ല് എന്റെ അനുമതിയോടുകൂടിയാണ് എം.വിന്‍സെന്റ് നല്‍കിയത്. നിയമവകുപ്പ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ തള്ളിയത്. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുക’യെന്നും ചെന്നിത്തല ചോദിച്ചു.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ വിളിച്ചുകൂട്ടി പ്രയാര്‍ ഗോപാലകൃഷ്ണന് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുകുമാരന്‍ നായര്‍ തെറ്റിദ്ധാരണമൂലം പറഞ്ഞതായിരിക്കുമെന്നും വേണ്ടി വന്നാല്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് വിശദീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക