കെഎസ് യു പ്രക്ഷോഭം സാമൂഹ്യ വിരുദ്ധ രീതിയിലേക്ക് മാറിപ്പോവുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വളഞ്ഞിട്ട് തല്ലിയാല്‍ പൊലീസിന് പ്രതികരിക്കേണ്ടി വരും. അത്തരത്തിലുള്ള ഇടപെടല്‍ മാത്രമെ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളു. കെഎസ് യുവിന്റേത് ആസൂത്രിത ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരം കിലോമീറ്റര്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാരിനെ ഇത് ബാധിക്കില്ല. വികസന കാര്യത്തില്‍ മാത്രമല്ല, ക്ഷേമപ്രവര്‍ത്തനത്തിലും കോവിഡ് ഉള്‍പ്പെടെയുള്ള ദുരന്ത പ്രതിരോധ പ്രവര്‍ത്തനത്തിലുമൊക്കെ സമാനതകളില്ലാത്ത മാതൃക കാഴ്ചവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്ന് എല്ലാവരും സമ്മതിക്കുന്ന നിലയാണ് കേരളത്തിലുള്ളത്.
അര മണിക്കൂര്‍ ഇടവിട്ട് വിവിധ പദ്ധതികളാണ് കേരളത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. സ്വാഭാവികമായും അതോരോ പ്രദേശത്തും ഉണ്ടാക്കുന്ന പ്രതികരണമുണ്ട്. അത് മറച്ചുവക്കാനുള്ള ഗൂഢാലോചന അരങ്ങേറുന്നു എന്ന് നാം കാണണം. ഇത് നാടിന്റെ മുന്നോട്ടുപോക്കിന് എതിരായിട്ടുള്ള ദുഷ്ടമനസകളുടെ ഗൂഢാലോചനയുടെ ഭാഗമായി രൂപം കൊള്ളുന്ന ഒന്നാണെന്ന് തിരിച്ചറിയണം. ജനത്തിന് നേരിട്ട് അനുഭവ വേദ്യമായ ഒട്ടേറെ കാര്യങ്ങള്‍ ഈ കാലയളവില്‍ ചെയ്യാനായി എന്ന സംതൃപ്തി തന്നെയാണ് സര്ക്കാരിനുള്ളതെന്നു അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക