കണ്ണൂർ :ഇന്റര്‍നെറ്റിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്. ഇ കേരളം, വിജയവീഥി പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായഭേദമന്യേ എല്ലാവര്ക്കും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പരിചയപ്പെടാനും അത് ജീവിതത്തിന്റെ ഭാഗമാക്കാനുമുള്ള അവസരം ഇ കേരളം പദ്ധതിയിലൂടെ ലഭിക്കും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ യുവതലമുറയെ പ്രാപ്തരാക്കാന്‍ വിജയവീഥി പദ്ധതിയിലൂടെയും സാധിക്കും. കാലഘട്ടത്തിന് അനിവാര്യമായ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള രണ്ട് ബൃഹദ് പദ്ധതികളാണിതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടപ്പാക്കുന്ന ജനകീയ പദ്ധതികളാണ് ഇ -കേരളവും വിജയവീഥിയും. ഇന്റര്‍നെറ്റ് അധിഷ്ഠിത സാര്‍വ്വത്രിക കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതിയായ ഇ-കേരളത്തിലൂടെ സംസ്ഥാനത്തിലെ ഒരു കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ദൈനംദിന ജീവിതത്തില്‍ ഇന്റര്‍നെറ്റ് ചെലുത്തുന്ന സ്വാധീനം, സൈബര്‍ നിയമങ്ങള്‍, സൈബര്‍ സുരക്ഷ, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ വിപണനം എന്നിവയെക്കുറിച്ചുമുള്ള അവബോധം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
കേന്ദ്ര സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിലേക്കുള്ള മത്സര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഉതകുന്ന വിധത്തിലുള്ള സമഗ്ര പരിശീലനം അഭ്യസ്തവിദ്യരായ യുവജനതയ്ക്ക് ലഭ്യമാക്കുന്ന ബൃഹദ് പദ്ധതിയാണ് വിജയവീഥി. പി എസ് സി മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള മത്സര പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കുവാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുകയാണ് വിജയവീഥിയുടെ ലക്ഷ്യം. പഞ്ചായത്തുകളില്‍ ഒന്നും മുനിസിപ്പാലിറ്റികളില്‍ രണ്ടും കോര്‍പറേഷനുകളില്‍ മൂന്നും വീതം വിജയവീഥി പഠനകേന്ദ്രങ്ങളുണ്ടാകും
മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഓഡിറ്റോറിയത്തില്‍ ഇ കേരളം പദ്ധതിയുടെ ലോഗോ പ്രകാശനവും അംഗീകൃത വിജയവീഥി പഠനകേന്ദ്രങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു. മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു അധ്യക്ഷയായി. വൈസ് ചെയര്മാന് പി പുരുഷോത്തമന്, കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയര്‍പേഴ്സണ്‍ സി എന്‍ സുഭദ്ര, മാനേജിങ് ഡയറക്ടര്‍ എസ് സുരേഷ്കുമാര്‍, റിയാബ് സെക്രട്ടറി കെ പത്മകുമാര്‍, നഗരസഭാ സെക്രട്ടറി എസ് വിനോദ്കുമാര്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്, കൗണ്‍സലര്‍മാര്‍, സിഡിഎസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക