കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് നടക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി. വിമാനത്താവളത്തോടനുബന്ധിച്ച വിവിധ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മട്ടന്നൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. വിമാനത്താവളം വന്നതിന് ശേഷം സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് പറമ്പുകളിലേക്കും കൃഷി സ്ഥലങ്ങളിലേക്കും ഇറങ്ങുന്നത്. ഇത് പരിഹരിക്കുന്നതിനായുള്ള ഡ്രൈനേജ് നിര്‍മ്മാണത്തിനുള്ള മണ്ണ് നീക്കല്‍ നടപടികള്‍ ആരംഭിച്ച് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി കിയാലിന്റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ ടി ജോസ് കണ്‍വീനറായ വിവിധ ഡിപ്പാര്‍ട്മെന്റുകള്‍ ഉള്‍പ്പെട്ട ആറംഗ കോര്‍ കമ്മറ്റി രൂപീകരിച്ചു.
കൂടാതെ റണ്‍വേ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കാനും റവന്യൂ വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി കിന്‍ഫ്രയെ ഏല്‍പ്പിക്കുകയും ചെയ്തു. കാനാട്, കോളിപ്പാലം, കൊതേരി, വായന്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. മാറിത്താമസിച്ച ഏഴ് വീട്ടുകാര്‍ക്ക് വാടക നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിത വേണു, വൈസ് ചെയര്മാന് പി പുരുഷോത്തമന്, കിയാല്‍ എംഡി വി തുളസിദാസ്, നഗരസഭാ സെക്രട്ടറി എസ് വിനോദ്കുമാര്‍, കിയാല്‍ പ്രതിനിധികള്‍, കിന്‍ഫ്ര പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക