തിരുവനന്തപുരം : പെട്രോൾ വിലവര്‍ധനവിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മനസാക്ഷിയുണ്ടെങ്കിൽ സംസ്ഥാനത്തെ പെട്രോൾ വിലയിൽ നികുതി കുറച്ച് പത്ത് രൂപയുടെ കുറവെങ്കിലും വരുത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
പെട്രോൾ വിലവര്‍ധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയിൽ പെട്രോളിനെ ഉൾപ്പെടുത്താൻ കേരളം തയ്യാറാണോയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്നു പറഞ്ഞ സുരേന്ദ്രൻ, പെട്രോൾ വിലയിൽ സംസ്ഥാന നികുതിയാണ് കേന്ദ്ര നികുതിയേക്കാൾ കൂടുതലെന്നും ചൂണ്ടിക്കാട്ടി.
നിയസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സർക്കാർ കടുംവെട്ട് നിർത്തണം. ആഴക്കടലിൽ മേഴ്സിക്കുട്ടിയമ്മ നടത്തിയ അഴിമതി ഈ കടുംവെട്ടിന്റെ ഭാഗമാണ്. കേരളത്തിൽ സർവ്വത്ര അഴിമതിയാണ്.
ഒരു ചായക്കട ഉദ്ഘാടനം ചെയ്യണമെങ്കിൽ ഒരു കോടി രൂപയുടെ പരസ്യം കൊടുത്ത് പി.ആർ. ഏജൻസികളെ കൊണ്ട് പ്രചാരണം നടത്തിക്കുന്ന മുഖ്യമന്ത്രി 2900 കോടിയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ കരാര്‍ ആരും അറിയാതെ ഒപ്പിട്ടതിൽ ദുരൂഹത ശക്തമാണ്.
ആലപ്പുഴയിൽ 25 രൂപയ്ക്ക് ചോറ് കൊടുത്തത് വലിയ പ്രചരണ വിഷയമാക്കിയ സര്‍ക്കാര്‍ വലിയൊരു വിദേശകമ്പനിയുമായി കരാറുണ്ടാക്കിയ കാര്യം മൂടിവച്ചുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക