25 മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ജനമനസ്സുകളെ കീഴടക്കി നരണിപ്പുഴ ഷാനവാസിന്റെ കരി. 2015ല്‍ പുറത്തിറങ്ങിയ ചിത്രം അനേകം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് നിരൂപക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സൂഫിയും സുജാതയുമെന്ന ജനപ്രിയ സിനിമയാണ് നരണിപ്പുഴ ഷാനവാസ് എന്ന സംവിധായകന്റെ ജനപ്രീതി ഉയര്‍ത്തിയത്. സാമൂഹികാസമത്വങ്ങളെയും തൊട്ടുകൂടായ്മകളെയും വളരെ ചുരുങ്ങിയ ക്യാന്‍വാസില്‍ ലളിതമായി അവതരിപ്പിച്ചു എന്നതാണ് സംവിധായകനെന്ന നിലയില്‍ നരണിപ്പുഴ ഷാനവാസിനെ വ്യത്യസ്തനാക്കുന്നത്. വടക്കന്‍ കേരളത്തിലെ അനുഷ്ഠാനകലയായ കരിങ്കാളിതുള്ളലിനെ ആധാരമാക്കിയാണ് ഷാനവാസിന്റെ കഥ പറച്ചില്. ആക്ഷേപഹാസ്യരൂപേണ കരിങ്കാളി കോലത്തിന്റെയും കേന്ദ്രകഥാപാത്രങ്ങളായ ഗോപിയുടെയും ബിലാലിന്റെയും യാത്രയിലൂടെ സംവിധായക മികവ് തെളിയിക്കാന്‍ നരണിപ്പുഴ ഷാനവാസിന് സാധിച്ചിട്ടുണ്ട്. സ്വാഭാവികമായി നമ്മളില്‍ നിന്നും പുറത്തുവരുന്ന ജാതി ചിന്തകളെയും, അതിനെ മറയ്ക്കുവാന്‍ മനുഷ്യന് കണ്ടെത്തുന്ന കാരണങ്ങളെയും സിനിമയിലുടനീളം കാണാം. സാങ്കേതികമായ മികവിനെ മാറ്റിനിര്‍ത്തിയാല്‍ ആശയം അവതരിപ്പിക്കുന്നതില്‍ പൂര്‍ണമായും വിജയിച്ച സിനിമയാണ് കരി.
സംവിധായകന്, കഥാകൃത്ത് എന്നതിലുപരി ഷാനവാസ് മികച്ച എഡിറ്ററുമായിരുന്നു. മലയാള സിനിമയ്ക്ക് ഒട്ടനേകം വ്യത്യസ്തവും, ശക്തവുമായ പ്രമേയങ്ങള്‍ സംഭാവന ചെയ്യേണ്ടിയിരുന്ന യുവസംവിധായക പ്രതിഭയായിരുന്ന നരണിപ്പുഴ ഷാനവാസ് 2020 ഡിസംബര്‍ 23 നാണ് അകാലത്തില്‍ വിട പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക