ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഇന്ന് തലസ്ഥാനത്ത്. വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി 10.30ന് പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ അമിത്ഷാ രാവിലെ കന്യാകുമാരിയിലേക്ക് പോകും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കത്തിനു വിജയ് യാത്രയുടെ സമാപന സമ്മേളനം വേദിയാകും. ചെറിയ വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് ആവേശത്തിലെത്തിക്കാന്‍ യാത്രയ്ക്ക് കഴിഞ്ഞുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
പരമാവധി പ്രവര്‍ത്തകരെ സമാപന വേദിയിലെത്തിക്കാനും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓൾ സെയിൻസ് ജംക്ഷനിൽ നിന്നും വൈകിട്ട് 4 ന് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ സ്വീകരിച്ച് വിജയയാത്രയുടെ സമാപനസമ്മേളന വേദിയായ ശംഖുമുഖം കടപ്പുറത്ത് എത്തിക്കും.
4 മണിക്ക് ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്ന്യാസി സംഗമത്തിൽ പങ്കെടുത്തശേഷമാകും അമിത്ഷാ വിജയയാത്രയുടെ സമാപനസമ്മേളനം വേദിയിലെത്തുക.
കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന കോര്‍കമ്മിറ്റിയോഗത്തില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഏകദേശ രൂപം നല്‍കിയിരുന്നു. അമിത് ഷാ കൂടി പങ്കെടുക്കുന്ന കോര്‍കമ്മിറ്റിയോഗം ഇന്നു ചേര്‍ന്നേക്കും. വി.മുരളീധരന്, സുരേഷ് ഗോപി, കെ.സുരേന്ദ്രന് എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തിലും ഇന്നു തീരുമാനമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക