പ്രീസ്റ്റ് ഒടിടി ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ തിയേറ്ററിലെത്തിക്കാനുള്ള ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും നിർമാതാവ് ആന്റോ ജോസഫ്. ‘ഈ പുലി കൂടെയുള്ളതു കൊണ്ടാണ് ഞാനീ സിനിമ തിയേറ്ററിലെത്തിക്കാൻ ധൈര്യം കാണിച്ചത്’ . സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘ദൈവം തന്നൊരു വിജയമാണിത്. ടെൻഷൻ വരുമ്പോൾ ഞാൻ മമ്മൂക്കയോട് ചോദിക്കും. മമ്മൂക്ക ഒടിടി നല്ല വില പറയുന്നുണ്ട്. ഞാനൊന്ന് ആലോചിച്ചോട്ടെ എന്ന്. നിനക്ക് ടെൻഷനാണെങ്കിൽ ആലോചിക്ക്. പക്ഷേ, നമ്മളത് ചെയ്യുന്നത് ശരിയാണോ എന്നൊരു ചോദ്യം ചോദിക്കുമ്പോൾ ഞാനൊന്നു കൂടെ പതറും. അപ്പോ മമ്മൂക്ക പറയും.
നീ ധൈര്യമായിട്ടിരിക്ക്. സിനിമ ഇനിയും ലൈവാകുന്ന കാലം വരും. ഞാനുണ്ടല്ലോ കൂടെ. അങ്ങനെ മമ്മൂക്കയുടെ ഒരു പിൻബലത്തിലാണ് ഈ സിനിമ തിയേറ്ററിലെത്തിയത്’ – അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുടെ ഇടപെടലിലാണ് ഈ സിനിമയ്ക്ക് സെക്കൻഡ് ഷോ കിട്ടിയത്. അതിലെല്ലാം ഉപരി എനിക്ക് മമ്മൂക്ക തന്ന ധൈര്യമാണ് ഈ സിനിമ തിയേറ്ററിലെത്തിച്ചത്. അല്ലെങ്കിൽ ഞാൻ മറിച്ചു ചിന്തിച്ചേനെ. ഈ പുലി കൂടെയുള്ളതു കൊണ്ടാണ് ഞാനീ സിനിമ തിയേറ്ററിലെത്തിക്കാൻ ധൈര്യം കാണിച്ചത്. തിയേറ്ററുകളെ ആരവം കണ്ട് ആവേശം കൊണ്ടുപോയി അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് പ്രീസ്റ്റിന്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ ജോഫീൻ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക