കിളിമാനൂർ: ഒളിഞ്ഞും പതുങ്ങിയും ക്യാമറയിൽ മുഖം കാട്ടാതെ വളർത്തുമൃഗങ്ങളെ വേട്ടയാടിയും കിളിമാനൂരിനെ വിറപ്പിക്കുന്ന പുലിയെ സംസ്ഥാന പാതയോരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ ക്യാമറ കണ്ടെത്തി.
പത്ത് ദിവസമായി മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന പേടിയുടെ കാരണം യഥാർഥമാണെന്ന് തിരിച്ചറിഞ്ഞു.
ഇത്രയും ദിവസമായിട്ടും പുലിയെ കുടുക്കാൻ കൂടു സ്ഥാപിക്കുന്നതടക്കം ആലോചിക്കാത്ത അധികൃതരുടെ നടപടി ഇതോടെ വിവാദമായി. ഒട്ടേറെ ആളുകൾ സാക്ഷി പറഞ്ഞിട്ടും തെളിവുകൾ കിട്ടിയിട്ടും പുലിയോട് സാദൃശ്യമുള്ള ജീവി എന്നായിരുന്നു ഇതുവരെയും അധികൃതരുടെ ന്യായം.
സംസ്ഥാന പാതയോട് ചേർന്ന് തട്ടത്തുമലയിൽ അത്തീക്കിന്റെ ഉടസ്ഥാതയിലുള്ള റോക്ക് ലാൻഡ് എന്ന ഉദ്യാന , ശിൽപ സ്ഥാപനത്തിലെ സിസിടിവിയിലെ ക്യാമറയിലാണ് പുലിയെ കാണപ്പെട്ടത്.
വെളുപ്പിന് 3 മണിക്ക് അകത്ത് കയറിയ പുലി ഏകദേശം 2 മണിക്കൂറോളം സ്ഥാപനത്തിന് ഉള്ളിൽ ഉണ്ടായിരുന്നു. ഒടുവിൽ10 കിലോയുള്ള ടർക്കി കോഴിയെ കൊന്ന് ശാപ്പിട്ടാണു മടങ്ങിയത്.
സ്ഥാപനത്തിൽ വിൽക്കാൻ വച്ച ഫൗണ്ടനിൽ നിന്നു പുലി വെള്ളം കുടിക്കുന്നത് ദൃശ്യത്തിൽ കാണാം. രാവിലെയാണ് കോഴിയെ കൊന്നിട്ടിരിക്കുന്നത് കണ്ടത്. തുടർന്നു ക്യാമറ പരിശോധിച്ചപ്പോഴാണ് പുലി കയറിയത് അറിഞ്ഞത്. വളപ്പ് മൊത്തം ചുറ്റി കറങ്ങിയതായി കാൽപാടുകൾ വ്യക്തമാക്കുന്നു.
വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി 10 മണിക്ക് ബൈക്കിൽ പോകവേ തട്ടത്തുമല മണലേത്തുപച്ചയിൽ പുലിയെ കണ്ടതായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ രാഹുൽ പറഞ്ഞു.
സംസ്ഥാന പാതയോട് ചേർന്നുള്ള ഇടറോഡ് മുറിച്ചു കടക്കുന്ന പുലിയെ ആണ് കണ്ടത്. വ്യാഴം രാത്രിയിൽ പുളിമാത്ത് കുടിയേലായിൽ സംസ്ഥാന പാതയോട് ചേർന്നുള്ള അനിൽകുമാറിന്റെ വീട്ടിലും പുലിയുടെ സാന്നിധ്യം ഉണ്ടായി.
രാവിലെ വീടിന്റെ മുറ്റത്ത് കാണപ്പെട്ട കാൽപാടിൽ നിന്നാണ് പുലി വന്നു പോയത് അറിയുന്നത്. മാർച്ച് 3ന് രാത്രി 7.30 മണിയോടെ പുല്ലയിൽ പറയ്ക്കോട് കോളനി നിവാസികളാണ് പുലിയെ ആദ്യം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക